* ജൂണിൽ ശമ്പളപരിഷ്‌കരണം

മൂന്നു വർഷത്തിനുള്ളിൽ വരവു ചെലവ് അന്തരം കുറച്ച് കെ. എസ്. ആർ. ടി. സിയെ സ്വയംപ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി കെ. എസ്. ആർ. ടി. സി റീസ്ട്രക്ചർ 2.0 ബൃഹദ്പദ്ധതി നടപ്പാക്കും. നിലവിൽ പ്രതിവർഷം സർക്കാർ നൽകുന്ന 1500 മുതൽ 1700 കോടി രൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആർസിസി മുന്നോട്ടുപോകുന്നത്.

2016 മുതൽ അർഹമായ ശമ്പളപരിഷ്‌ക്കരണം 2021 ജൂൺ മാസം മുതൽ പ്രാബല്യത്തിലാകും. കെഎസ്ആർടിസിയിൽ 2016 ജൂലൈ ഒന്നു മുതലുളള ഒൻപത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതിൽ മൂന്നു ഗഡു ഡിഎ 2021 മാർച്ചിൽ നൽകും. എല്ലാ തലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നൽകുന്നത് പരിഗണിക്കും. ആശ്രിത നിയമനത്തിന് അർഹതയുളളവരെ ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിൽ ഒഴിവുളള തസ്‌കയിലേയ്ക്ക് പരിഗണിക്കും.

സർക്കാർ ഇതുവരെ വായ്പയായി നൽകിയ 3197.13 കോടി രൂപ സർക്കാർ ഇക്വിറ്റിയായി മാറ്റണമെന്നതും അതിൻമേലുളള പലിശയും പിഴപലിശയും ചേർന്ന 961.79 കോടി രൂപ എഴുതിത്തള്ളണമെന്നതും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. എൽഎൻജി, സിഎൻജി, ഇലക്ട്രിക് ബസ്സുകൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.റ്റി.സി.യുടെ കീഴിൽ കെഎസ്ആർടിസി സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. അതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. കിഫ്ബിയുടെ വായ്പയാണ് ഇതിന് ലഭ്യമാക്കുക. പിരിച്ചുവിട്ട താൽക്കാലിക വിഭാഗം ഡ്രൈവർ, കണ്ടക്ടർമാരിൽ പത്ത് വർഷത്തിലധികം സർവീസുള്ള അർഹതയുളളവരെ ആദ്യഘട്ടമായി കെയുആർടിസിയിൽ സ്ഥിരപ്പെടുത്തും. പത്ത് വർഷത്തിൽ താഴെ സർവീസുള്ള മറ്റുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആർടിസി സ്വിഫ്റ്റിൽ താൽക്കാലിക അടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കും. പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ കെഎസ്ആർടിസിയുടെ 76 ഡിപ്പോകളിൽ പൊതുമേഖലാ എണ്ണകമ്പനികളുമായി ചേർന്ന് പെട്രോൾ, ഡീസൽ ഔട്ട്‌ലെറ്റുകൾ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കൽ ജീവനക്കാരെ നിയോഗിക്കും.

മേജർ വർക്ക്‌ഷോപ്പുകളുടെ എണ്ണം 14 ആയും, സബ്ഡിവിഷൻ വർക്ക്‌ഷോപ്പുകളുടെ എണ്ണം ആറ് ആയും പുനർനിർണ്ണയിക്കും. നിലനിർത്തുന്ന 20 വർക്ക്‌ഷോപ്പുകളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും. ഹാൾട്ടിങ് സ്റ്റേഷനുകളിൽ വൃത്തിയുളള വിശ്രമ മുറികൾ ക്രൂവിന് ഒരുക്കും. ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാർക്ക് കൂടുതൽ പ്രൊമോഷൻ സാധ്യതകൾ സൃഷ്ടിക്കും. കിഫ്ബിയുമായി സഹകരിച്ച് വികാസ് ഭവൻ ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയ നിർമാണവും കെടിഡിസിയുമായി സഹകരിച്ച് മൂന്നാറിൽ ഹോട്ടൽ സമുച്ചയവും ആരംഭിക്കും. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഷോപ്‌സ് ഓൺ വീൽസ്, കെഎസ്ആർടിസി ലോജിസ്റ്റിക്‌സ്, ഡിജിറ്റൽ പരസ്യം തുടങ്ങിയ വിവിധ പദ്ധതികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.