തൃശ്ശൂർ: ലാലൂരിലെ ഐ എം വിജയന്‍ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം ഏപ്രിലില്‍ പൂര്‍ത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ഐ എം വിജയനോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ജീവിച്ചിരിക്കുന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പേരില്‍തന്നെ സ്റ്റേഡിയം നിര്‍മ്മിക്കാനായതില്‍ ഏറെ അഭിമാനമുണ്ട്. നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് നിലനില്‍ക്കുന്ന സാങ്കേതിക തടസ്സങ്ങള്‍ ഉടന്‍ മാറ്റും. നീക്കം ചെയ്യാന്‍ ബാക്കിയുള്ള മാലിന്യങ്ങള്‍ ഉടന്‍ തന്നെ മാറ്റി സ്റ്റേഡിയത്തിലേക്കുള്ള റോഡ് നിര്‍മാണവും പൂര്‍ത്തീകരിക്കും. ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നാല് പ്രധാന ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കേരള പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ പദവി നേടിയ ഐ എം വിജയനെ മന്ത്രി അനുമോദിച്ചു.
14 ഏക്കറില്‍ കിഫ്ബിയുടെ 70.56 കോടി രൂപ ധനസഹായത്തോടെയാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്ക് ടര്‍ഫും, 2000 പേര്‍ക്കിരിക്കാവുന്ന ഗാലറിയും ഉള്‍പ്പെടുന്നതാണ് ഫുട്‌ബോള്‍ മൈതാനം. കൂടാതെ നാലുനില ഇരിപ്പിടങ്ങള്‍ ഉള്ള പവലിയന്‍ കെട്ടിടം, വിവിധ കായിക ഇനങ്ങള്‍ക്കുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം, അത്യാധുനിക സൗകര്യങ്ങളോടെ നീന്തല്‍ കുളം, ടെന്നീസ് കോര്‍ട്ട്, അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക്, 5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണികള്‍, വി ഐ പി വിശ്രമ മുറികള്‍ തുടങ്ങിയവയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മാലിന്യ കേന്ദ്രമായിരുന്ന ലാലൂരിലെ ഈ പ്രദേശം കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ നയത്തിലൂടെ മാറ്റിയെടുത്തതോടെയാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചത്. ഉറവിട മാലിന്യ സംസ്‌കരണവും, മാലിന്യ വില്‍പ്പനയും കോര്‍പ്പറേഷന്‍ നടപ്പാക്കിയതോടെ ലാലൂര്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും മോചിതമായി. അതോടെയാണ് സ്‌പോര്‍ട്‌സ് കോപ്ലക്‌സ് നിര്‍മ്മാണത്തിനായി സ്ഥലം കായിക വകുപ്പിന് കൈമാറിയത്.മേയര്‍ എം കെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.