കാസര്‍ഗോഡ്:  ജില്ലയിലെ 43 ക്രിട്ടിക്കല്‍ ബൂത്തുകളിലും 45 വള്‍നറബിള്‍ ലൊക്കേഷനുകളിലും ഫെബ്രുവരി 23 മുതല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. പോലീസ്, റവന്യു, എക്‌സൈസ് എന്നിവരടങ്ങുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധിക്കുക.

മറ്റ് പ്രധാന തിരുമാനങ്ങള്‍ 

– ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപന തിയ്യതി മുതല്‍ ജില്ലയിലെ 17 എക്‌സിറ്റ് -എന്‍ട്രി പോയിന്റുകളിലും പരിശോധനയ്ക്കായി സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയമിക്കും.

– കോളനികള്‍, പ്രശ്‌ന സാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പണം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് സ്വാധീനിയ്ക്കാന്‍ ഇടയുള്ളതിനാല്‍ പരിശോധനയ്ക്കായി പ്രത്യേകം സംഘത്തെ നിയമിക്കും.

– തിരഞ്ഞെടുപ്പ് പ്രഖ്യാപന തിയ്യതി മുതല്‍ കടലില്‍ പട്രോളിങ് നടത്തുന്നതിന് കോസ്റ്റല്‍ പോലീസിനെ ചുമതലപ്പെടുത്തി.

– തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ദിവസം തന്നെ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കും. 1950 ല്‍ വിളിച്ച് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.

യോഗത്തില്‍ ജില്ലാ പോലീസ് മേധവി പി ബി രാജീവ്, സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, കാഞ്ഞങ്ങാട് ഡി വൈ എസ് പി സജീഷ് വാഴവളപ്പില്‍, കാസര്‍കോട് ഡി വൈ എസ് പി ഡി സി ആര്‍ ബി ജെയിസണ്‍ കെ അബ്രഹാം, കാസര്‍കോട് ആര്‍ ഡി ഒ ഷാജു പി തുടങ്ങിയവര്‍ പങ്കെടുത്തു.