എറണാകുളം: ദുരന്ത ഘട്ടങ്ങളിലെ കാര്യക്ഷമമായ രക്ഷാ പ്രവർത്തനങ്ങൾക്കായി വിവിധ ആധുനിക ഉപകരണങ്ങൾ ജില്ലാ കളക്ടർ എസ് സുഹാസ് അഗ്നി രക്ഷാ സേനക്ക് കൈമാറി. വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. ഏതൊരു പ്രകൃതിക്ഷോഭത്തിലും നേരിടുന്ന പ്രധാന വെല്ലുവിളിയായ ജീവൻ രക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനാണിത്. ഈ കാര്യത്തിൽ ജില്ല സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായാണ് ഉപകരണങ്ങൾ ലഭ്യമാക്കിയതെന്ന് കളക്ടർ പറഞ്ഞു.

ഫസ്റ്റ് എയ്ഡ് കിറ്റ്, റെസ്ക്യൂ ബോട്ട്, പാരച്ചൂട്ട് സിഗ്നൽ റോക്കറ്റ്, റബ്ബർ ഗ്ലൗസ്, റെയിൻകോട്ട്, ഹെഡ് ടോർച്ച്, ഹെൽമെറ്റ്, സെർച്ച് ലൈറ്റ്, എമർജൻസി എസ്കേപ്പ് ബ്രീത്തിങ് ഡിവൈസ് തുടങ്ങിയ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ് കൈമാറിയത്. ഗാന്ധിനഗർ അഗ്നി രക്ഷാ നിലയത്തിൽ വച്ച് നടന്ന പരിപാടിയിൽ
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഫണ്ടിൽ നിന്നും 52 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വാങ്ങിയത്. ഉപകരണങ്ങൾ ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിലേക്കുമായി കൈമാറും.
പ്രകൃതി ഷോഭത്തിൽ മാത്രമല്ല മറ്റു എല്ലാ അത്യാവശ്യ സന്ദർഭങ്ങളിലും ഇവയുടെ ഉപയോഗം ജില്ലയിൽ ലഭ്യമാകും.