സൈക്കിൾ സവാരിക്ക് റോഡുകൾക്കൊപ്പം പ്രത്യേക ട്രാക്കുകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഇത്തരം ട്രാക്കുകൾ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി ‘ചാറ്റ് വിത്ത് സി.എം’ പരിപാടിയിൽ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുകയെന്ന് മലിനീകരണം കുറയ്ക്കുന്നതിനും സഹായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലധിഷ്ഠിത കോഴ്‌സുകൾ വലിയ രീതിയിൽ കൊണ്ടുവരുന്നുണ്ട്. ഒപ്പം സംരംഭകത്വ പരിശീലനത്തിനും സൗകര്യം ഇപ്പോഴുമുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾ എല്ലാ മേഖലയിലും വ്യാപിക്കുന്നുണ്ട്. ഇവ ഇനിയും വ്യാപിക്കുക തന്നെയാണ് സർക്കാർ ലക്ഷ്യം.

ഉന്നതവിദ്യാഭ്യാസരംഗത്ത് പല പുതിയ കോഴ്‌സുകളും വരുന്നുണ്ട്. പല ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും മികവിന്റെ കേന്ദ്രമാകും. പഠനത്തോടൊപ്പം ജോലി എന്ന ആശയം ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നതാണ്. എന്നാൽ കോവിഡ് സാഹചര്യത്തിൽ അത് പ്രാവർത്തികമായില്ല. ഈ അജണ്ട ഇനിയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. മാധ്യമങ്ങളുമായുള്ള സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെ ഓഫീസുകളുടെയും ബന്ധം സുഗമമാക്കാനുള്ള നടപടികൾ പരിശോധിക്കും.

ടൂറിസം കേന്ദ്രങ്ങളുടെ ശുചിത്വത്തിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. കൂടുതൽ ശുചീകരണവും ശുചിമുറി സൗകര്യവും വേണ്ടതുണ്ട്. ടൂറിസം മേഖലകളിൽ പരമ്പരാഗത ഭക്ഷണസൗകര്യമൊരുക്കണമെന്ന ആശയം പരിഗണിക്കും. കേരള ബ്രാൻറ് എന്നത് നല്ല രീതിയിൽ ഉയർത്തിക്കാണിക്കാനാകും.

പ്രളയത്തിനുശേഷം റീബിൾഡ് കേരള പദ്ധതി വഴി കേരളത്തിന്റെയാകെ പുനർനിർമാണത്തിനുള്ള അവസരമാക്കി. എന്നാൽ തുടർപ്രളയവും കോവിഡും മൂലമുണ്ടായ തടസ്സങ്ങൾ മറികടന്ന് ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിൽ മികച്ച അവബോധം ഉയർത്താനായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ട്. മാലിന്യം നിർമാർജനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് മികച്ച ഇടപെടൽ നടത്താനാകുന്നുണ്ട്. ഇതിനുള്ള സംവിധാനം ശാക്തീകരിക്കും.

തിരിച്ചുവരുന്ന പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിൽ മികച്ച ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇതിനായുള്ള പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിൽ അന്വേഷകരെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്താനാകും. കൂടാതെ, സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും സൗകര്യങ്ങളുണ്ട്.

ഓൺലൈൻ പഠനം മികച്ച രീതിയിൽ നടത്താനായി. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ മികച്ച ഇടപെടലുണ്ടാകും. കൗൺസിലിംഗ് സൗകര്യവും കൗൺസിലർമാരുടെ എണ്ണവും വർധിപ്പിക്കും. സ്വാശ്രയഫീസ് തോന്നിയപോലെ ഈടാക്കാൻ കഴിയാത്തവിധമുള്ള ഇടപെടൽ സർക്കാർ നടത്തുന്നുണ്ട്.

മാധ്യമപ്രവർത്തകരെ മുന്നണിപോരാളികളായി കണക്കാക്കി കോവിഡ് വാക്‌സിൻ നൽകണമെന്ന ആവശ്യം എങ്ങനെ പരിഗണിക്കാനാകുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, മാധ്യമപ്രവർത്തകരായ അനിൽ രാധാകൃഷ്ണൻ, ജോൺ മുണ്ടക്കയം, അനീഷ് ജേക്കബ്, നീതു എസ്, കെ. ശ്രീകണ്ഠൻ, ഇ. ബഷീർ, അരവിന്ദ് ശശി, നിസാർ മുഹമ്മദ്, കെ.ജി കമലേഷ്, ലെസ്ലി ജോൺ, ഷമ്മി പ്രഭാകർ, സുദീപ് സാം വർഗീസ്, സ്‌നേഹ കോശി, ബി. ദിലീപ് കുമാർ, കെ.ആർ. സാജു, എസ്. നന്ദഗോപൻ, പി. രജീവ്, ബി. അഭിജിത്ത്, മനോജ് മാധവൻ, സാബു ജോൺ, സി. രാജ, വി.വി. അരുൺ, ബിജു ഗോപിനാഥ്, കാസിം ഖാദർ, രാജേഷ് കുമാർ, എം.ബി സന്തോഷ്, എസ്. അനിൽ, സി. റഹീം, ബി.എസ് രാജേഷ്, റോഷിപാൽ, ഗോപീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു