കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ബാങ്കേസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കൂടുതല്‍ തുകയുടെ ഇടപാടിന് ചെക്ക്/ആര്‍ ടി ജി എസ് സംവിധാനം ഉപയോഗിക്കണം. സ്ഥാനാര്‍ത്ഥിയോ, അവരുമായി ബന്ധമുള്ളവരോ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്ക് ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ foksdcoll@gmail.com എന്ന മെയില്‍ ഐ ഡിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം.
എ ടി എം നിറയ്ക്കുന്നതിന് പണവുമായി പോകുന്നവര്‍ക്ക് ഏജന്‍സിയുടെ കൃത്യമായ ഒതറൈസേഷന്‍ ലെറ്ററും, ഐ ഡി കാര്‍ഡ് എന്നിവയുണ്ടാകണം. പണം എണ്ണിത്തിടപ്പെടുത്തി ഉദ്യോഗസ്ഥരെ ബോധിപ്പിക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. പണം ഏത് ബാങ്കില്‍ നിന്ന് ഏത് എ ടി എമ്മിലേക്ക് കൊണ്ടുപോകുന്നുവെന്നും എത്രം പണം കൊണ്ടു പോകുന്നുവെന്നും രേഖപ്പെടുത്തണം. അനധികൃതമായി യാതൊരു പണവും എ ടി എം വാഹനത്തില്‍ ഉണ്ടാകരുത്.
രണ്ട് മാസമായി യാതൊരുവിധ ഇടപാടുകളും നടക്കാത്ത അക്കൗണ്ടുകളില്‍ തെരഞ്ഞെടുപ്പ് വേളയില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയോ പണം പിന്‍വലിക്കുകയോ ചെയത്ാല്‍ അവ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടാതെ ഒരാളുടെ അക്കൗണ്ടില്‍ നിന്ന് പലരുടെ അക്കൗണ്ടുകളിലേക്ക് ആര്‍ ടി ജി എസ് മുഖേന നടക്കുന്ന ഇടപാടുകളും നിരീക്ഷിക്കും. കാഷ് ക്രെഡിറ്റ് അക്കൗണ്ടും ഇടപാടുകളും നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടും. സംശയാസ്പദമെന്ന് ബാങ്കിന് ബോധ്യപ്പെടുന്ന ഏത് ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യണം.
സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേകം അക്കൗണ്ട് വേണം
തെരെഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും തെരെഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പ്രത്യേകം അക്കൗണ്ട് ആരംഭിക്കണം. തെരെഞ്ഞെടുപ്പിന് ശേഷം ഈ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യേണ്ടതാണ് .തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ അവരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വെളിപ്പെടുത്തേണ്ടതാണ്. അവര്‍ വെളിപ്പെടുത്താത്ത അക്കൗണ്ടുകള്‍ ഏതെങ്കിലും ബാങ്കില്‍ ഉണ്ടെങ്കില്‍ അവ പ്രത്യേകംബാങ്കുകള്‍ നിരീക്ഷിക്കണം.
ആവശ്യമായ രേഖയില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ തുക കൈവശം വെച്ച് യാത്രചെയ്താല്‍ സ്റ്റാറ്റിക് സര്‍വ്വലെന്‍സ് ടീം, ഫ്‌ലൈയിങ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചടുക്കും. ബാങ്കില്‍ നിന്ന് ഇടപാടുകാരെ ഇത് സംബന്ധിച്ച് ബോധ്യപ്പെടുത്തുകയും ഓണ്‍ലൈന്‍ ആര്‍ടി ജി എസ് ഇടപാടുകള്‍ പ്രോത്സാഹിപ്പികുകയും വേണം.
കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണ്ണണ്ടസ്, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ എന്നിവര്‍ പങ്കെടുത്തു.