നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനതലത്തില്‍ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിച്ചു. ജില്ലാതലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ച പൊതു, ചെലവ്, പോലീസ് നിരീക്ഷകര്‍ക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തില്‍ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

പ്രത്യേക പൊതു നിരീക്ഷകന്‍, പ്രത്യേക ചെലവ് നിരീക്ഷകന്‍, പ്രത്യേക പോലീസ് നിരീക്ഷകന്‍ എന്നിവരാണ് പുതുതായി എത്തുക. മുതിര്‍ന്ന റിട്ട: ഐ.എ.എസ് ഓഫീസറായ ജെ. രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു നിരീക്ഷകന്‍. മുതിര്‍ന്ന റിട്ട: ഐ.പി.എസ് ഓഫീസറായിരുന്ന ദീപക് മിശ്ര പ്രത്യേക പോലീസ് നിരീക്ഷകനും, മുതിര്‍ന്ന റിട്ട: ഐ.ആര്‍.എസ് ഓഫീസറായ പുഷ്പീന്ദര്‍ സിംഗ് പൂനിയ പ്രത്യേക ചെലവ് നിരീക്ഷകനുമാണ്. ഇവരില്‍ പ്രത്യേക പോലീസ് നിരീക്ഷകനും പ്രത്യേക ചെലവ് നിരീക്ഷകനും കേരളത്തില്‍ എത്തി. ഇവര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരുമായും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

പ്രത്യേക നിരീക്ഷകര്‍ ജില്ലകളിലെ സ്ഥിതി വിലയിരുത്താന്‍ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കും. ആദ്യഘട്ടത്തില്‍ ഇവര്‍ വടക്കന്‍ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാകും സന്ദര്‍ശിക്കുക. ഇവിടങ്ങളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും ജില്ലാ മണ്ഡലം തല പൊതു, ചെലവ്, പോലീസ് നിരീക്ഷകരുമായും ചര്‍ച്ചകള്‍ നടത്തി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നുവെന്ന് ഉറപ്പുവരുത്തും.
ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പൊതു, ചെലവ്, പോലീസ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.

പൊതുവായി എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണോ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതെന്നാണ് പൊതു നിരീക്ഷകര്‍ വിലയിരുത്തുക. ക്രമസമാധാന, സുരക്ഷാ വിഷയങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വവുമായി നടക്കുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷകര്‍ വിലയിരുത്തും. സ്ഥാനാര്‍ഥികളുടെ ദൈനംദിന ചെലവ് കണക്കുകള്‍ ചെലവ് നിരീക്ഷകര്‍ വിലയിരുത്തും. സംസ്ഥാനത്ത് ആകെ 70 പൊതു നിരീക്ഷകരും 20 പോലീസ് നിരീക്ഷകരും 40 ചെലവ് നിരീക്ഷകരുമാണുള്ളത്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് ഒരു ചെലവ് നിരീക്ഷകന്‍ കൂടിയുണ്ട്.