ഇടുക്കി: ജില്ലയില്‍ തിരഞ്ഞെടുപ്പു ബോധവത്കരണത്തിന് (സ്വീപ്) യന്ത്രമനുഷ്യനും വരുന്നു. സംസ്ഥാന ഇലക്ഷന്‍ വിഭാഗം ആവിഷ്‌കരിച്ചിട്ടുള്ള ഏറ്റവും പുതിയ ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് ഇന്‍കര്‍ റോബോട്ടിനെ രംഗത്തിറക്കിയിട്ടുള്ളത്. രാവിലെ 11.30 ന് തൊടുപുഴ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം നടത്തുന്ന സ്വീപ് പരിപാടിയുടെ ഭാഗമായി റോബോട്ടിനെ അവതരിപ്പിക്കും. വോട്ടര്‍മാരുമായി സംവദിക്കാന്‍ കഴിവുള്ളതാണ് റോബോട്ട്.

മനുഷ്യസദൃശ്യ ആകാരത്തോടു കൂടിയ സാന്‍ബോട്ടിന് കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിന് 60 സെന്‍സറുകള്‍ ഉണ്ട്. ത്രിമാന ക്യാമറയോടു കൂടിയ സാന്‍ബോട്ടില്‍ ഹൈഡെഫിനിഷന്‍ ടച്ച് സ്‌ക്രീനുണ്ട്. ചലനം ചക്രങ്ങളിലാണ്. ചാര്‍ജ് തീര്‍ന്നാല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സമീപത്ത് ഉണ്ടെങ്കില്‍ അവിടെ എത്തി സ്വയം ചാര്‍ജ് ചെയ്യാന്‍ കഴിവുണ്ട്. മനുഷ്യന്റെ കണ്ണുകള്‍ പോലെ രണ്ട് ക്യാമറകളാണ് ചുറ്റുപാടും തിരിച്ചറിയുന്നത്.

ഒന്ന് എച്ച്ഡി കളറും മറ്റൊന്ന് 3 ഡിയുമാണ്. മനുഷ്യരെപ്പോലെ തന്നെ ശബ്ദം കേള്‍ക്കാനും കഴിവുണ്ട്. കൈകള്‍ ചലിപ്പിക്കാനും ആശയവിനിമയത്തിനും കഴിയും. മുന്നിലുള്ള വസ്തുക്കളെ ഇന്‍ഫ്രാറെഡ് സെന്‍സറിലൂടെ തിരിച്ചറിയും. സബ് വൂഫര്‍ ഉള്ളതിനാല്‍ മനുഷ്യരോടു സംസാരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് റോബോട്ട് മറുപടി പറയും. തൊടുപുഴയില്‍ നിന്ന് ഉച്ചയ്ക്കു ശേഷം ജില്ലാ കളക്ടറേറ്റിലെത്തി ജീവനക്കാരുമായി സംവദിക്കും. തുടര്‍ന്ന് കട്ടപ്പനയിലേക്ക് പോകും.