ആലപ്പുഴ: ഓരോ പോളിംഗ് സ്റ്റേഷന്റെയും പ്രവേശന കവാടത്തില്‍ തെർമൽ സ്കാനിങ് ഉപകരണം ഉണ്ടെന്ന് ഉറപ്പു വരുത്തുമെന്നും സാനിട്ടൈസര്‍ ഉള്‍പ്പടെയുള്ളവ ലഭ്യമാക്കുമെന്നും കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദ്ദേശമുണ്ടെന്നും ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു.

പോളിംഗ് ബൂത്തിൽ ബ്രേക്ക് ദ ചെയിൻ ഉറപ്പാക്കുന്നതിനായി പി.പി.ഇ കിറ്റ്, സാനിട്ടൈസര്‍ ഉള്‍പ്പടെയുള്ള ബ്രേക്ക് ചെയിൻ കിറ്റ് ലഭ്യമാക്കും. പോളിങ് ഓഫീസർമാർ,പോലീസുകാർ,സന്നദ്ധപ്രവർത്തകർ എന്നിവർക്ക് നൽകുന്നതിനായി ഓരോ പോളിംഗ് ബൂത്തിലും കോവിഡ്-19 പ്രൊട്ടക്ഷൻ കിറ്റുകൾ നൽകും. കോവിഡ് രോഗികൾ/കോവിഡ് സംശയിക്കുന്നവർ ആയ സമ്മതിദായകർക്ക് പോളിങ് ദിവസം വൈകിട്ട് 6നും 7നും ഇടയിലാണ് വോട്ട് ചെയ്യാന്‍ അവസരം നല്‍കുക. ഇവര്‍ എത്തുന്ന അവസാന മണിക്കൂറിൽ എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും പി പി ഇ കിറ്റുകൾ ധരിക്കും. ഇവർക്കായി പ്രത്യേക കാത്തിരിപ്പ് സ്ഥലവും ഒരുക്കും.
തെർമൽ സ്കാനിങ്ങും സാനിറ്റൈസറും ബൂത്തുകളുടെ വാതുക്കൽ തന്നെ ഉറപ്പാക്കും. പോളിങ് സ്റ്റേഷന്റെ വാതുക്കല്‍ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി പരിശീലനം ലഭിച്ച ആശാ വര്‍ക്കര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എന്‍.എസ്.എസ്., എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയവയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പി.പി.ഇ കിറ്റ് ധരിച്ച് കവാടത്തില്‍ ഉണ്ടാകും.
വോട്ട് ചെയ്യാന്‍ എത്തുന്നയാളിന് ശരീരോഷ്മാവ് നിശ്ചിത അളവില്‍ കൂടുതല്‍ ആണെന്ന് കണ്ടാല്‍ രണ്ടു തവണ പരിശോധിക്കും. അപ്പോഴും കൂടിയ നിലയിലാണെങ്കില്‍ ടോക്കണ്‍/സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഈ സമ്മതിദായകരോട് പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ കോവിഡ് 19 പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിച്ചുകൊണ്ട് വോട്ട് ചെയ്യുന്നതിനായി എത്തിച്ചേരാന്‍ ആവശ്യപ്പെടും. ബൂത്തിനുള്ളില്‍ ഒരേ സമയം മൂന്നു പേരെ മാത്രമേ അനുവദിക്കൂ. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.

ക്യൂവിൽ നിൽക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി അകലം അടയാളപ്പെടുത്തും. സമ്മതിദായകർ കൃത്യമായി സാമൂഹികവും പാലിക്കുന്നുവെന്ന് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതുമായി ബൂത്തുതല ഓഫീസർമാർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനം തേടും. എല്ലാ പോളിംഗ് സ്റ്റേഷന്റെയും പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും സോപ്പും വെള്ളവും ലഭ്യമാക്കും. സമ്മതിദായകർക്ക് കാണാവുന്ന ഇടങ്ങളിൽ കോവിഡ് 19 ബോധവൽക്കരണപോസ്റ്ററുകൾ പ്രദർശിപ്പിക്കും.

ഏതെങ്കിലും പോളിങ് ഏജന്റിന് നിശ്ചിത അളവിൽ കൂടുതൽ ശരീരോഷ്മാവ് ഉണ്ടെങ്കിൽ ആളിനെ തിരിച്ചു പോകാൻ അനുവദിക്കുകയും പകരം മറ്റൊരാളെ പ്രവേശിപ്പിക്കുകയും ഈ വിവരം പ്രിസൈഡിങ് ഓഫീസർ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യണം. പോളിംഗ് സ്റ്റേഷനിൽ പോളിംഗ് ഉദ്യോഗസ്ഥർ, പോളിങ് ഏജന്റുമാർ എന്നിവർക്ക് ഇരിക്കുന്നതിന് സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്രമീകരിക്കണം ഒരുക്കും.

കോവിഡ് രോഗികളും കോവിഡ രോഗമുണ്ടെന്ന് സംശയിക്കുന്നവരും പി.പി.ഇ കിറ്റ്, ഹാന്‍ഡ് ഗ്ലൗസ്, എന്‍. 95 മാസ്ക് എന്നിവ ധരിച്ചാൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂ.
വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സ്ട്രോങ് റൂം അണുവിമുക്തമാക്കും. സാമൂഹിക അകലവും കോവിഡ് പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും എല്ലാ നടപടികളും സ്വീകരിക്കുക.