കണ്ണൂർ:

തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) സെല്‍ ഓഫീസ് പൊതു നിരീക്ഷകര്‍ സന്ദര്‍ശിച്ചു. ദിപാങ്കര്‍ സിന്‍ഹ (ധര്‍മ്മടം), നിരഞ്ജന്‍ കുമാര്‍ (പയ്യന്നൂര്‍, കല്യാശ്ശേരി), മല്‍വീന്ദര്‍ സിങ് ജഗ്ഗി (ഇരിക്കൂര്‍) എന്നിവരാണ് എംസിഎംസി സെല്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുല്‍ കരീം എന്നിവര്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ടിവി ചാനലുകളും പത്രമാധ്യമങ്ങളും നിരീക്ഷിക്കുന്നതിനൊപ്പം സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, എഫ്എം റേഡിയോ ചാനലുകള്‍ ഉള്‍പ്പെടെയുള്ളവ കൂടി മോണിറ്ററിംഗിന് വിധേയമാക്കണമെന്ന് നിരീക്ഷകര്‍ പറഞ്ഞു. എംസിഎംസിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ചെലവ് നിരീക്ഷകര്‍ക്ക് കൈമാറണമെന്നും അവര്‍ അറിയിച്ചു. ഇതുവരെ അനുമതിക്കായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്‍കിയ അപേക്ഷകള്‍ നിരീക്ഷകര്‍ പരിശോധിച്ചു. എംസിഎംസി സെല്‍ കണ്ടെത്തിയ നിയമലംഘനങ്ങളെ കുറിച്ചും അതില്‍ കൈക്കൊണ്ട നടപടികളെ കുറിച്ചും അവര്‍ ചോദിച്ചറിഞ്ഞു.
ടെലിവിഷന്‍, റേഡിയോ, മറ്റ് ഇലക്ടോണിക്  മാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക്  അംഗീകാരം നല്‍കുന്നതിനും പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിനുമായാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ്, അച്ചടി മാധ്യമങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, കേബിള്‍ ടി വി, ഇന്റര്‍നെറ്റ്, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങിയവയിലെ തെരഞ്ഞെടുപ്പ് വാര്‍ത്തകളുടെ നിരീക്ഷണം എന്നിവയാണ് എംസിഎംസിയുടെ ചുമതല. കമ്മിറ്റിയുടെ അനുമതി പത്രം ലഭിച്ച ശേഷമേ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പരസ്യങ്ങള്‍ നല്‍കാവൂ.  ഇത് ലംഘിക്കുന്ന സ്ഥാനാര്‍ഥികളും പാര്‍ട്ടികളും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്ക് വിധേയരാവും. ബള്‍ക്ക് എസ്എംഎസ്, വോയ്‌സ് മെസേജ് സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നവരും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
ജില്ലാ കലക്ടറാണ് എംസിഎംസി ചെയര്‍മാന്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് നോഡല്‍ ഓഫീസര്‍. മുഴുവന്‍ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാകുന്നതുവരെ ഈ  സമിതി പ്രവര്‍ത്തിക്കും. കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനോട് ചേര്‍ന്നുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് എംസിഎംസി സെല്‍ പ്രവര്‍ത്തിക്കുന്നത്.