കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ജനറല്‍ ഒബസര്‍വര്‍മാര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍ നടത്തിയത്. നിയോജക മണ്ഡലം തലത്തിലുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പാണ് ഇതിലൂടെ നടന്നത്.

പുതുതായി നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 25 ന് തുടങ്ങും. ഇവര്‍ക്കുള്ള നിയമന ഉത്തരവ് വിതരണം ഇന്നും നാളെയുമായി (മാര്‍ച്ച് 23, 24) നടക്കും. പോളിംഗ് ബൂത്ത് തിരിച്ചുള്ള ഉദ്യോഗസ്ഥരെ തീരുമാനിക്കുന്ന മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ ഏപ്രില്‍ മൂന്നിന് നടക്കും. റിട്ടേണിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍മാരുമടക്കം നാല് പേരെയാണ് ഒരു പോളിംഗ് സ്‌റ്റേഷനില്‍ നിയോഗിക്കുക.

പയ്യന്നൂര്‍ (1340), കല്ല്യാശ്ശേരി (1412), തളിപ്പറമ്പ് (1592), ഇരിക്കൂര്‍ (1492), അഴീക്കോട് (1394), കണ്ണൂര്‍ (1312), ധര്‍മ്മടം (1492 ), തലശ്ശേരി (1316), കൂത്തുപറമ്പ് (1492), മട്ടന്നൂര്‍ (1476), പേരാവൂര്‍ (1380) എന്നിങ്ങനെയാണ് ഓരോ നിയോജക മണ്ഡലങ്ങിലും നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ കണക്ക്. ആകെ 15698 പോളിംഗ് ഉദ്യോഗസ്ഥരെയാണ് രണ്ടാം ഘട്ട റാന്‍ഡമൈസേഷനില്‍ നിയമിച്ചിട്ടുള്ളത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, നോഡല്‍ ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് തുടങ്ങിയവരും സംബന്ധിച്ചു.