എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃത പണമിടപാടുകൾക്കെതിരെ പരിശോധനകൾ കർശനമാക്കാൻ തിരഞ്ഞെടുപ്പ് സെപഷ്യൽ എക്സ്പെൻഡീച്ചർ ഒബ്സർവർ പുഷ്പേന്ദർ സിംഗ് പുനിയ നിർദ്ദേശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന തിരഞ്ഞെടുപ്പ് ചിലവുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്.

അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പണമിടപാടുകളിൽ ജാഗരൂകരാകണമെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. വാഹന പരിശോധനകൾ കർശനമാക്കണം. വിമാനത്താവളങ്ങൾ വഴിയും കപ്പൽ മാർഗവും അനധികൃത പണമിടപാടുകൾ നടക്കാൻ സാധ്യത കൂടുതലാണ്. ഇവിടെയും പരിശോധനകൾ കർശനമാക്കണം. സാമ്പത്തികത്തിനു പുറമേ ലഹരി വസ്തുക്കളും കൂടുതലായെത്താനും സാധ്യതയുണ്ട്. അനധികൃത വിദേശമദ്യ വിൽപനക്കെതിരെയും പരിശോധനകൾ കർശനമാക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് പോലീസ് ഒബ്സർവർ ദീപക് മിശ്ര, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ, ഐ.ജി.പി.വിജയൻ, പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ.എം.ബീന, അസിസ്റ്റൻ്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ജിയോ.ടി. മനോജ് , റിസർവ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.