എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന മാർച്ച് 31 രാവിലെ 10.30 വരെ 15452 പരാതികളാണ് സമര്‍പ്പിക്കപ്പെട്ടതെന്ന് നോഡൽ ഓഫിസറും ജില്ലാ പ്ലാനിങ് ഓഫിസറുമായ ലിറ്റി മാത്യു അറിയിച്ചു.

അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകള്‍, ഫ്ലെക്സുകള്‍ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികളും വന്നിട്ടുള്ളതെന്നും പരാതികള്‍ കളക്ടറേറ്റിൽ പ്രവര്‍ത്തിക്കുന്ന സിവിജിൽ ജില്ലാ കണ്‍ട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ  അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറി അന്വേഷിച്ചു നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നും ജില്ലാ പ്ലാനിംഗ് ഓഫീസ൪ അറിയിച്ചു. ലഭിച്ചവയില്‍ 15092 പരാതികൾ ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്യുകയും 360 പരാതികൾ കഴമ്പില്ലാത്തവയാണ് എന്നതിനാൽ ഉപേക്ഷിക്കുകയും ചെയ്തു.

സി വിജില്‍ ജില്ലാ നോഡല്‍ ഓഫിസായ ജില്ലാ പ്ലാനിംഗ് ഓഫിസില്‍, ജില്ലാതല കണ്‍ട്രോൾ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഇത് വരെ ലഭിച്ചവയിൽ 14344 (92.8%) പരാതികളും അനധികൃത ബാനറുകൾ, പോസ്റ്ററുകൾ, ഫ്ലെക്സ് എന്നിവയെ സംബന്ധിച്ചാണ്. കളമശ്ശേരി മണ്ഡലത്തിലാണ് കൂടുതൽ പരാതികൾ വന്നത്, 1951 എണ്ണം. രണ്ടാമത് കൊച്ചി , ആകെ 1916 പരാതികൾ.. മുവാറ്റുപുഴയിൽ 1815 ഉം വൈപ്പിനിൽ 1811 ഉം പരാതികൾ ലഭിച്ചു. 67 പരാതികൾ മാത്രം ലഭിച്ച പിറവം മണ്ഡലത്തിലാണ് ഏറ്റവും കുറവ്.