ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വോട്ടർ വോട്ടു രേഖപ്പെടുത്താൻ പോളിങ്ങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ അയാൾ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം പോളിങ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടർ പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പി കൈവശം വെക്കുന്നത്.

പോളിങ് ബൂത്തിലെത്തുന്ന സമ്മതിദായകൻ ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷമാണ് വോട്ടിങിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുക. ഇദ്ദേഹം വോട്ടര്‍പട്ടികയിലെ പേരും ക്രമനമ്പറും വിളിച്ചുപറയും. വോട്ടര്‍ പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും.

രണ്ടാം പോളിങ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതു ചൂണ്ടുവിരലിന്റെ അഗ്രം മുതല്‍ ഒന്നാം ഖണ്ഡം വരെ ഇൻസെലിബിൾ മഷി തേക്കുന്നത്. ഇദ്ദേഹം തന്നെയാണ് 17-എ ഫോമില്‍ രജിസ്റ്റര്‍ ഓഫ് വോട്ടേഴ്സിന്റെ ഉത്തരവാദിത്തം വഹിക്കുന്നത്. രണ്ടാം പോളിങ് ഓഫീസര്‍ തന്നെയാണ് വോട്ടേഴ്സ് സ്ലിപ്പ് തയ്യാറാക്കുന്നതും.
മൂന്നാം പോളിങ് ഉദ്യോഗസ്ഥനാണ് വോട്ടേഴ്സ് സ്ലിപ്പ് വാങ്ങുന്നത്. ബാലറ്റ് യൂണിറ്റ് ആക്ടിവേറ്റ് ചെയ്യേണ്ട ചുമതലയും ഈ ഉദ്യോഗസ്ഥനാണ്.

വിരലിലെ മഷി മായിച്ചിട്ടില്ലെന്ന് ഇദ്ദേഹം ഉറപ്പുവരുത്തണം. രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ നൽകുന്ന വോട്ടർ സ്ലിപ്പിന്റെ അടിസ്ഥാനത്തിൽ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. തുടര്‍ന്ന് വോട്ട് ചെയ്യാനായി ക്യാബിനിലേക്ക് നീങ്ങാം.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ ഉപയോഗിച്ച് എങ്ങനെ വോട്ട് ചെയ്യാം.
1. വോട്ട് ചെയ്യുന്നതിനായി സജ്ജീകരിച്ച കംപാര്‍ട്ട്മെന്റിനുള്ളില്‍ വോട്ടര്‍ പ്രവേശിക്കുമ്പോള്‍ തന്നെ ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യുന്നതിനായി സജ്ജമാക്കിയിരിക്കും.
2. വോട്ട് രേഖപ്പെടുത്തുക. ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന്/ചിഹ്നത്തിന് നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തുക.
3.ലൈറ്റ് ശ്രദ്ധിക്കുക. വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേര് /ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നതായി കാണാം.
4.പ്രിന്റ് ശ്രദ്ധിക്കുക. ബാലറ്റ് യൂണിറ്റിന് സമീപം വെച്ചിരിക്കുന്ന വി.വി.പാറ്റ് മെഷീനിലെ പ്രിന്ററില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അച്ചടിച്ച സ്ളിപ്പ് കാണാന്‍ സാധിക്കുന്നതാണ്. ഈ സ്ളിപ്പ് ഏഴ് സെക്കന്റ് നേരം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.ശേഷം പ്രിന്റിന്റെ ഡ്രോപ്പ് ബോക്സിലൂടെ തിരികെ നിക്ഷേപിക്കപ്പെടുകയും ഒരു ബീപ്പ് ശബ്ദം കേള്‍ക്കുകയും ചെയ്യും. ബാലറ്റ് അച്ചടിച്ച സ്ലിപ്പ് കാണാതിരിക്കുകയും ബീപ്പ് ശബ്ദം കേള്‍ക്കാതിരിക്കുകയും ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. അച്ചടിച്ച കടലാസ് ഗ്ലാസിലൂടെയാണ് കാണുക.
മോക്ക് പോള്‍
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 90 മിനുട്ട് മുമ്പാണ് മോക് പോള്‍ ആരംഭിക്കുന്നത്. അതായത് രാവിലെ 5.30ന് മോക് പോള്‍ ആരംഭിക്കണം. എജന്റുമാരെ മുന്‍കൂട്ടി അറിയിക്കണം. രണ്ട് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ ഉണ്ടെങ്കില്‍ മോക് പോള്‍ ആരംഭിക്കാം. അല്ലാത്ത പക്ഷം 15 മിനുട്ട് കാത്തിരിക്കാം. 15 മിനുട്ട് കഴിഞ്ഞ് ഏജന്റ് ഇല്ലെങ്കിലും മോക് പോള്‍ നടത്തും. താമസിച്ചെത്തുന്ന ഏജന്റുമാര്‍ക്കായി മോക് പോള്‍ വീണ്ടും നടത്തേണ്ടതില്ല.
പോളിങ് ബൂത്തില്‍ പ്രവേശനം ആര്‍ക്കെല്ലാം
സമ്മതിദായകര്‍, പോളിങ് ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റ്, സ്ഥാനാര്‍ഥി, ചീഫി ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയവര്‍, വോട്ടറോടൊപ്പമുള്ള കൈക്കുഞ്ഞ്, അന്ധരും അവശരുമായ വോട്ടര്‍മാരുടെ സഹായി എന്നിവര്‍ക്ക് മാത്രമാണ് പോളിങ് ബൂത്തില്‍ പ്രവേശനം.