സംസ്ഥാനത്തെ ഏക ഗോത്രപഞ്ചായത്തായ ഇടമലക്കുടിയും തിരഞ്ഞെടുപ്പിനൊരുങ്ങി.പോളിംങ്ങ് സാമഗ്രികള്‍ ഉള്‍പ്പെടെ ഇവിടെ എത്തിച്ച് കഴിഞ്ഞു. സൊസൈറ്റിക്കുടിയിലെ രണ്ട് ബൂത്തുകള്‍ ഉള്‍പ്പെടെ നാല് പോളിംഗ് ബൂത്തുകളാണ് ഇടമലക്കുടിയില്‍ ക്രമീകരിച്ചിട്ടുള്ളത്.1817 വോട്ടര്‍മാരാണ് ഇടമലക്കുടിയില്‍ ഉള്ളത്.തിങ്കളാഴ്ച്ച രാവിലെ തന്നെ മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലെ വിതരണ കേന്ദ്രത്തില്‍ നിന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികളുമായി ഇടമലക്കുടിക്ക് പുറപ്പെട്ടു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന മറ്റൊരു സംഘവും ഇടമലക്കുടിയില്‍ ഉണ്ട്. വോട്ടെടുപ്പ് അവസാനിച്ച ശേഷം പിറ്റെ ദിവസമായിരിക്കും വോട്ടിംങ്ങ് യന്ത്രങ്ങളുമായി ഉദ്യോഗസ്ഥര്‍ സ്‌ട്രോംങ്ങ് റൂമില്‍ തിരികെയെത്തുക. ഇടമലക്കുടിയില്‍ കുറ്റമറ്റ രീതിയില്‍ വോട്ടെടുപ്പ് നടത്താന്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയെന്ന് വരണാധികാരിയും ദേവികുളം സബ്കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു.