എസ്.എസ് എല്‍.സി പരീക്ഷ നാളെ മുതല്‍. 29 വരെ നടക്കുന്ന പരീക്ഷയില്‍ പത്തനംതിട്ട റവന്യൂ ജില്ലയില്‍ 168 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 10369 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 5401 ആണ്‍കുട്ടികളും 4968 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ എസ്.സി വിഭാഗത്തില്‍ 2025 വിദ്യാര്‍ഥികളും

എസ്.ടി വിഭാഗത്തില്‍ 98 കുട്ടികളുമുണ്ട്. ഗവണ്‍മെന്റ് സ്‌ക്കൂളുകളിലുള്ള 1505 വിദ്യാര്‍ഥികളും എയ്ഡഡ് സ്‌കൂളുകളിലുള്ള 8468 വിദ്യാര്‍ഥികളും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ 396 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്.

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് പത്തനംതിട്ട മാര്‍ത്തോമ എച്ച്.എസ്.എസിലാണ്. 255 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. മൂന്നു കുട്ടികള്‍ പരീക്ഷ എഴുതുന്ന കൈപ്പട്ടൂര്‍ ജി.വി.എച്ച്.എസിലാണ് ജില്ലയില്‍ ഏറ്റവും കുറവ്.

തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 3711 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം.എച്ച്.എസിലാണ്. 345 കുട്ടികള്‍. ഒരു വിദ്യാര്‍ഥി പരീക്ഷ എഴുതുന്ന നിരണം സെന്റ് തോമസ് എച്ച്.എസിലാണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത്.

168 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ചോദ്യപേപ്പറുകള്‍ ജില്ലയിലെ വിവിധ ബാങ്കുകളിലും ട്രഷറികളിലുമാണു സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷ ദിവസങ്ങളില്‍ രാവിലെ സ്‌കൂളുകളില്‍ ചോദ്യപേപ്പറുകള്‍ എത്തിക്കും. ഇതിനാവശ്യമായ കമീകരണങ്ങള്‍ പൂര്‍ത്തിയായി.