നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 50 ശതമാനം ബൂത്തുകളിൽ ഏർപ്പെടുത്തിയ ക്യാമറ നിരീക്ഷണം വിജയകരമായത് അക്ഷയയുടെ കൂടി നേട്ടമാകുന്നു. സംസ്ഥാനത്തെ 20,000 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരം ജില്ലയിലെ 1750 ബൂത്തുകളിൽ ക്യാമറ നിരീക്ഷണം ഒരുക്കി. ബി.എസ്.എൻ.എൽ, കെൽട്രോൺ എന്നിവരുടെ സാങ്കേതിക സഹായത്തോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്. ഗ്രാമാന്തരങ്ങൾ തോറുമുള്ള ബി.എസ്.എൻ.എൽ ലിൻ്റെ ഇൻ്റർനെറ്റ് ശൃംഖലയാണ് ഇതിനായി ഉപയോഗിച്ചത്. ശനിയാഴ്ച മുതൽ ജില്ലാ ആസ്ഥാനത്ത് കൺട്രോൾ റും പ്രവർത്തനമാരംഭിച്ചിരുന്നു. അക്ഷയയുടെ നേതൃത്വത്തിൽ 1750 ബൂത്തുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ച്, പരിശീലനം നൽകി ബൂത്തുകളിലേക്കയച്ചു. തിരഞ്ഞെടുപ്പിന് തലേദിവസം രാത്രി പത്തുവരെ ട്രയൽ റൺ, തിരഞ്ഞെടുപ്പിന് രാവിലെ അഞ്ചിന് പോളിങ് ബൂത്തുകളിൽ ലാപ്ടാേപും വെബ്ക്യാമറയും സജ്ജീകരിച്ചു.

ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നത് മുതൽ വോട്ട് ചെയ്തിറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങളാണ് വെബ്കാസ്റ്റിങ് വഴി നിരീക്ഷിച്ചത്. കലക്ട്രേറ്റിലെ കൺട്രോൾ റൂമിൽ ജില്ല കളക്ടറുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം. കള്ളവോട്ട് ഉൾപ്പെടെ തടയുന്നതിനും ബൂത്തുകളിലെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് നിർദേശം നൽക്കുന്നതിനും വെബ്കാസ്റ്റിങ് ഉപകരിച്ചു.ബൂത്തുകളിൽ അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങളാണ് നിരീക്ഷണത്തിനുള്ള സജ്ജീകരണങ്ങളൊരുക്കിയത്. കൺട്രോൾ റൂമിൽ 73 ടെക്നിക്കൽ അസിസ്റ്റൻറുമാരാണ് വോട്ടിങ് നിരീക്ഷിച്ചത്. ഇരട്ടവോട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ 50 ശതമാനം പോളിങ് ബൂത്തുകളിൽ ക്യാമറ നിരീക്ഷണം ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തെ പ്രശ്ന‌ സാധ്യത ബൂത്തുകളിൽ മാത്രമായിരന്നു നിരീക്ഷണം. ജില്ലാ ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് എ.ഐ. ജെയിംസ്, ഇ-ഗവേർണൻസ് മാനേജർ മെവിൻ വർഗീസ്, റെവന്യൂ, ബി.എസ്.എൻ.എൽ, ഉദ്യോഗസ്ഥരും വെബ്കാസ്റ്റിങിന് നേതൃത്വം നൽകി.