ആലപ്പുഴ: കോവിഡ് സംബന്ധമായ യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത വ്യക്തികള്‍ക്കാണ് ഹോം ഐസൊലേഷന്‍ അനുവദിക്കുന്നതെന്നും ഇങ്ങനെയുള്ളവര്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഗര്‍ഭിണികള്‍, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാര്‍, മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഈ സൗകര്യം അനുവദിക്കില്ല. രോഗിയുടെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമേ ഹോം ഐസൊലേഷന്‍ അനുവദിക്കുന്നുള്ളൂവെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

രോഗിക്ക് റൂം ഐസൊലേഷനുള്ള സൗകര്യം വീട്ടിലുണ്ടെന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് വരുത്തണം. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ കൂടെ മാതാപിതാക്കള്‍/രക്ഷകര്‍ത്താവ്- ഒരാളെ റൂം ഐസൊലേഷനില്‍ കൂടെ കഴിയാന്‍ അനുവദിക്കും. റൂം ഐസൊലേഷനില്‍ കഴിയുന്ന മുറി വായു സഞ്ചാരമുള്ളതും ബാത്ത് അറ്റാച്ച്ഡ് ആയതുമായിരിക്കണം.

രോഗിയുമായോ, രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായോ വീട്ടിലെ മറ്റുള്ളവര്‍ക്ക് യാതൊരു സമ്പര്‍ക്കവും പാടില്ല. വീട്ടിലെ പ്രായമായവരെയും മറ്റ് ഗുരുതര രോഗമുള്ളവരെയും മാറ്റി താമസിപ്പിക്കേണ്ടതാണ്. രോഗിയായ വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതും വീണ്ടും സമ്പര്‍ക്കം ഒഴിവാക്കേണ്ടതുമാണ്. രോഗിയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിന് മുതിര്‍ന്ന ആരോഗ്യവാനായ ഒരു വ്യക്തിയെ മാത്രം ചുമതലപ്പെടുത്തണം. കുടുംബത്തിന് സമൂഹം പൂര്‍ണ്ണ പിന്തുണ സമൂഹം നല്‍കണം. രോഗി താമസിക്കുന്ന വീട് വാര്‍ഡ് തല ജാഗ്രത സമിതിയുടെ നിരീക്ഷണത്തിലായിരിക്കും.

രോഗി സമീകൃത ആഹാരം കഴിക്കുകയും ധാരാളം ചെറു ചൂടുള്ള വെള്ളവും മറ്റ് പാനിയങ്ങളും കഴിക്കേണ്ടതാണ്. വിശ്രമിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യണം. പനി, ചുമ, ക്ഷീണം, തൊണ്ടവേദന, ശ്വാസം മുട്ടല്‍, മണം തിരിച്ചറിയാനുള്ള കഴിവ് തുടങ്ങിയ ലക്ഷണങ്ങള്‍ സ്വയം നിരീക്ഷിക്കേണ്ടതാണ്.
പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് നിത്യവും രക്തത്തിലെ ഓക്സിജന്‍റെ അളവ് പരിശോധിച്ച്

രേഖപ്പെടുത്തി വയ്ക്കുകയും വിവരങ്ങള്‍ ഫോണിലൂടെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ഫോണിലൂടെ എല്ലാ ദിവസവും ആശയ വിനിമയം നടത്തേണ്ടതുമാണ്. രോഗിയും ശുശ്രൂഷിക്കുന്ന ആളും 3 പാളികളുള്ള മാസ്ക് ധരിക്കേണ്ടതും അകലം പാലിക്കേണ്ടതുമാണ്. രോഗി മുറിക്ക് പുറത്തിറങ്ങി ടി.വി.കാണുകയോ മറ്റുള്ളവരുമായി ചേര്‍ന്ന് ഭക്ഷണം കഴിക്കാനോ പാടില്ല. മൊബൈല്‍ ഫോണ്‍, റിമോട്ട്, പാത്രങ്ങള്‍, ദിനപത്രങ്ങള്‍, ബുക്കുകള്‍ തുടങ്ങി മറ്റുള്ളവരുമായി ഒന്നും പങ്കിടാന്‍ പാടില്ല.

രോഗി തന്നെ അവരവരുടെ തുണി ബാത്ത് റൂമില്‍ തന്നെ കഴുകേണ്ടതാണ്. സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ എല്ലാ ദിവസവും അണു നശീകരണം നടത്തേണ്ടതാണ്. വീട്ടിലേക്ക് സന്ദര്‍ശകരെ അനുവദിക്കാന്‍ പാടില്ല. രോഗിയും, മറ്റുള്ളവരും കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുകയോ സാനിട്ടൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം. മാസ്ക്, മറ്റ് മാലിന്യങ്ങള്‍ തുടങ്ങിയവ കത്തിച്ച് കളയുകയോ കുഴിച്ചിടുകയോ ചെയ്യണം.

ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവരുടെ നിര്‍ദ്ദേശാനുസരണം ചികിത്സാ സംവിധാനത്തിലേക്ക് മാറാന്‍ തയ്യാറാകേണ്ടതുമാണ്. രോഗി ഐസൊലേഷനില്‍ കഴിയുന്ന വീട്ടിലെ മറ്റ് കുടുംബാഗങ്ങളും കൃത്യമായി എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതാണ്.റൂം ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ അതത് പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിന്‍റെ നിരീക്ഷണത്തിലായിരിക്കും.