ജില്ലയില്‍ നിരീക്ഷണത്തിന് 92 ടീമുകള്‍

പത്തനംതിട്ട: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി നേരിട്ടു പരിശോധന നടത്തി. പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജില്ലാ പോലീസ് മേധാവി മിന്നല്‍ പരിശോധന നടത്തിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ ജില്ലയില്‍ പാലിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്നതിന് നാനൂറില്‍ അധികം പോലീസുകാരെ 92 ടീമുകളായി തിരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജനങ്ങള്‍ കൃത്യമായി മാസ്‌കുകള്‍ ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഇവര്‍ ഉറപ്പു വരുത്തും. ഇതിനൊപ്പം മാസ്‌ക്ക് ധരിക്കുന്നതിന്റെയും, സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സംസ്ഥാനതല കോവിഡ് പ്രതിരോധ കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ രണ്ടു ദിവസത്തെ തീവ്ര പരിശോധനയാണ് സംഘടിപ്പിച്ചിട്ടുള്ളത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് അനൗണ്‍സ്‌മെന്റ് വാഹനങ്ങളും, ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജനമൈത്രി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. കണ്ടെയ്ന്‍മെന്റ് സോണുകളിലും, ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കും.

പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും, വാഹനങ്ങളിലും പരിശോധന നടത്തുകയും, കോവിഡ് വ്യാപനത്തിന്റെ തീവ്രതയെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ചെയ്ത എസ്പി കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പറഞ്ഞു.പത്തനംതിട്ട ഡിവൈഎസ്പി. എ. പ്രദീപ്.കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുള്‍ഫിക്കര്‍ തുടങ്ങിയവര്‍ എസ്പിയോടൊപ്പം ഉണ്ടായിരുന്നു.