ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം, പരിശീലനം, പരിപാലനം എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് അംഗപരിമിതര്‍ക്കുള്ള സംസ്ഥാന കമ്മീഷണര്‍ അറിയിച്ചു.
രജിസ്‌ട്രേഷന്‍ ഇല്ലാതെ അനധികൃതമായി നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികളും പ്രവര്‍ത്തനം നിര്‍ത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവര്‍ മാത്രമേ ഇത്തരം സ്ഥാപനങ്ങളില്‍ അധ്യാപകരായും കൗണ്‍സലര്‍മാരായും പ്രവര്‍ത്തിക്കാനാകൂ.
ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസും സംഭാവനകളും സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയേ സ്വീകരിക്കാവൂ. സ്വീകരിക്കുന്ന തുകയ്ക്ക് സ്ഥാപനത്തിന്റെ രസീത് നല്‍കണം. രസീത് ലഭിച്ചെന്ന് തുക നല്‍കുന്നവര്‍ ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ ജനശ്രദ്ധ ലഭിക്കുന്ന രീതിയില്‍ സ്ഥാപനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്നും അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ അറിയിച്ചു.