സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന ‘അനന്തവിസ്മയം’ പ്രദർശന വിപണനോത്സവത്തിൽ കൗതുകമൊരുക്കി പൊലീസ് വകുപ്പ്. കുറ്റവാളിയെ തത്സമയം കണ്ടെത്തുന്നതുൾപ്പെടെയുള്ള സംവിധാനങ്ങളാണ് പ്രദർശനത്തിന്റെ ഭാഗമായി മേളയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി സേനയിലെ നാല് ശ്വാനന്മാർ സുസജ്ജമായി എപ്പോഴുമുണ്ടാകും. ഒപ്പം തത്സമയ ബോംബ് കണ്ടെത്താനും ശ്വാനന്മാർ റെഡി.

മേളയിൽ എത്തുന്നവർക്ക് പൊലീസിന്റെ ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ നേരിട്ട് പരിചയപ്പെടാൻ അവസരവുമുണ്ട്.  ഒപ്പം പൊലീസിന്റെ പഴയതും പുതിയതുമായ വാർത്താവിനിമയ ഉപകരണങ്ങളുടെ പ്രവർത്തന രീതികൾ ഉദ്യോഗസ്ഥർ വിവരിക്കും. വിരലടയാള ശാസ്ത്രത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്ന ഫിംഗർപ്രിന്റ് ബ്യൂറോയുടെ തത്സമയ വീഡിയോ പ്രദർശനവുമുണ്ട്.

പൊലീസിന്റെ ചരിത്രം പറയുന്ന ഫോട്ടോ പ്രദർശനമാണ് മറ്റൊരു ആകർഷണം. അപകടങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ട്രാഫിക്ക് വിഭാഗം ബോധവൽക്കരണം നടത്തും.  ഇതിനായി ട്രാഫിക് പാർക്ക് എന്ന പേരിൽ തത്സമയ വാനും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പപ്പു സീബ്രയുമായി സെൽഫി എടുക്കാനുള്ള സൗകര്യമുണ്ട്. ഒപ്പം ഹ്രസ്വ ബോധവൽക്കരണ ചലച്ചിത്ര പ്രദർശനം കാണാനും സൗകര്യമുണ്ട്.

ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പപ്പറ്റ് ഷോ, 15 മിനിറ്റ് ദൈർഘ്യമുള്ള ലഘു നാടകം, ബാൻഡ് മേളം, എന്നിവ പൊലീസിന്റെ സ്റ്റാളിന് മാറ്റ് കൂട്ടും. കൂടാതെ സ്ത്രീകൾക്ക് സ്വയം രക്ഷയ്ക്കുള്ള തത്സമയ പരിശീലനവും കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന പ്രദർശനത്തിന് തിളക്കമേകും. സർക്കാരിന്റെ നൂറോളം വകുപ്പുകൾ പങ്കെടുക്കുന്ന അനന്തവിസ്മയം പ്രദർശന വിപണനോത്സവം നഗരിയിലേക്ക് രാവിലെ 11 മുതൽ രാത്രി 10 വരെ കാഴ്ചകൾ കാണുവാൻ അവസരമുണ്ട്. മെയ് 30ന് അവസാനിക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.