എറണാകുളം: കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴും ഇതിനെ പ്രതിരോധിക്കാന്‍ സര്‍വ്വം സജ്ജമായി മുന്നില്‍ നില്‍ക്കുകയാണ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി രാപകലില്ലാതെ കോവിഡിന് പ്രതിരോധം തീര്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയെ കൊറോണ മുക്തമാക്കാന്‍ നേതൃത്വ തലത്തിലും ചികിത്സാ തലത്തിലും ഫീല്‍ഡ് തലത്തിലും ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയില്‍ 8249 ആരോഗ്യ പ്രവര്‍ത്തകരാണ് ഒരു വര്‍ഷത്തിലധികമായി കര്‍മനിരതമായിരിക്കുന്നത്.

ജില്ലയില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയ വിഭാഗത്തിലായി 5943 പേരാണ് തുടര്‍ച്ചയായി ജോലി ചെയ്യുന്നത്. ഇവര്‍ക്കൊപ്പം താഴെത്തട്ടിലെ പ്രതിരോധത്തിലെ മുഖ്യകണ്ണികളാണ് ജില്ലയിലെ ഓരോ ആശ പ്രവര്‍ത്തകരും. 2306 ആശാപ്രവര്‍ത്തകരാണ് ഒരു വര്‍ഷത്തിലധികമായി കൊറോണ പ്രതിരോധത്തില്‍ പങ്കാളികളായിരിക്കുന്നത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുക, വിദേശത്തുനിന്ന് വന്നവരുടെ വിവരങ്ങള്‍ കൈമാറല്‍, ചികിത്സ വേണ്ടവരെ കണ്ടെത്തല്‍, മറ്റു രോഗമുള്ളവര്‍ക്ക് വീടുകളില്‍ സന്ദര്‍ശനം നടത്തിയുള്ള മരുന്ന് വിതരണം, മൈഗ്രന്റ് സ്‌ക്രീനിംഗ്, ബോധവത്കരണം എന്നീ പ്രവര്‍ത്തനങ്ങളുമായി ആശ വര്‍ക്കര്‍മാരും സ്ഥിരം രംഗത്തുണ്ട്.