ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ട രോഗികൾക്ക് സർക്കാർ ആശുപത്രികൾ വഴി ചികിത്സാ സഹായം ഏർപ്പെടുത്തുന്നതിന് ആലോചിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ മന്ത്രിസഭാ വാർഷികാഘോഷ സമാപനവും ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളേജിൽ ഒ.പി ബ്ലോക്ക് നവീകരിച്ചതോടെ രോഗികൾ ക്യൂ നിന്ന് വിഷമിക്കുന്ന അവസ്ഥയ്ക്ക് മോചനമുണ്ടാകും. തൃശൂർ മെഡിക്കൽ കോളേജിലും ഒപി ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ മെഡിക്കൽ കോളേജുകളിൽ ഈ സംവിധാനം വരുന്നതോടെ ഏറെ തിരക്കുള്ള മെഡിക്കൽ കോളേജ് ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാകും. ആശുപത്രികളുടെ സൗകര്യം പരമാവധി വർദ്ധിപ്പിക്കാനാണ് വിവിധ പദ്ധതികളിലൂടെ സർക്കാർ ശ്രമിച്ചിട്ടുള്ളത്. കോട്ടയം മെഡിക്കൽ കോളേജിന്റെ പ്രത്യേകത ഇവിടെ എത്തുന്ന രോഗികൾ ചികിത്സയിൽ തൃപ്തരാണ് എന്നതാണ്. അതിനാൽ ചികിത്സ തേടി കൂടുതൽ ആളുകൾ ഇവിടെ എത്തുന്നു. വൃക്കമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് പല സ്വകാര്യ ആശുപത്രികളിലും വ്യത്യസ്ത ചെലവാണ് ഉണ്ടാകുന്നത്. എന്നാൽ ഏറ്റവും ചെലവു കുറഞ്ഞ സ്വകാര്യ ആശുപത്രിയെക്കാൾ കോട്ടയം മെഡിക്കൽ കോളേജിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ചികിത്സാച്ചെലവ് കുറയുന്നു. ശസ്ത്രക്രിയയ്ക്കായി നീക്കി വയ്ക്കുന്ന തുകയ്ക്ക് തുടർ ചികിത്സയും നടത്താൻ കഴിയുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രമായി കോട്ടയം മെഡിക്കൽ കോളേജ് മാറിയതിന് മികച്ച ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും അർപ്പണബോധവും കൂട്ടായ ശ്രമവും കാരണമാണ്. അതിന് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. മെഡിക്കൽ കോളേജിന്റെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാൻ പൂർവവിദ്യാർത്ഥി സംഘടനകൾക്ക് കഴിയും. അവിചാരിതമായെത്തുന്ന ആരോഗ്യ പ്രതിസന്ധികളിൽ ജീവത്യാഗം വരെ ചെയ്ത ആരോഗ്യപ്രവർത്തകരാണ് നമ്മുടെ സർക്കാർ ആശുപത്രികളിലുള്ളത്- അദ്ദേഹം പറഞ്ഞു
ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു വിശിഷ്ടാതിഥിയായി. എംഎൽഎമാരായ അഡ്വ. കെ. സുരേഷ്‌കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി, മുൻ എം.എൽ.എയും ആശുപത്രി വികസന സമിതി സ്പെഷ്യൽ നോമിനിയുമായ വി. എൻ. വാസവൻ, വൈക്കം വിശ്വൻ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീന രാജൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻ. സി. ചതുരച്ചിറ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർ മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. മൈക്കിൾ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസമ്മ വേളാശ്ശേരിൽ, ദന്തൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബീന വി.ജെ, ഐ.സി. എച്ച് സൂപ്രണ്ട് ഡോ. പി. സവിത, ഗവ. നേഴ്സിങ് കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ.ലത, നഴ്സിങ് ഓഫീസർ കെ. ഗീതാദേവി, ഡി.സി.എച്ച് സൊസൈറ്റി പ്രസിഡന്റ് ഡോ. കെ.എൻ. രവി എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽകോളേജ് പ്രിൻസിപ്പാൾ ഡോ. ജോസ് ജോസഫ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഡോ. കെ.പി. ജയകുമാർ നന്ദിയും പറഞ്ഞു.
36 കോടിരൂപ ചെലവിൽ നിർമ്മിച്ച മെഡിക്കൽ കോളേജിന്റെ പൂർത്തീകരിച്ച പുതിയ അത്യാഹിത വിഭാഗം, ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള നവീകരിച്ച ഗൈനക്കോളജി ഒ. പി, അത്യാധുനിക ഡ്യുവൽമോഡുലാർ ട്രാൻസ്പ്ലാന്റ് ഓപ്പറേഷൻ തിയറ്റർ, ഹീമോഫീലിയവാർഡ്, പുതിയമോർച്ചറിബ്ലോക്ക്, ഗൈനക്കോളജി വിഭാഗത്തിലെ 24 മണിക്കൂർ ലാബ്, ഹെൽത്ത് എഡ്യൂക്കേഷൻ സെന്റർ, കൂട്ടിരുപ്പുകാർക്കുള്ള വിശ്രമസ്ഥലം എന്നിവയുടെ ഉദ്ഘാടനവും ക്യാൻസർ വിഭാഗത്തിൽ 11.5 കോടിരൂപ ചെലവിൽ പുതിയ ലീനിയർ ആക്സിലറേറ്റർ സെന്ററിന്റെ ശിലാസ്ഥാപനവും 525 കോടിരൂപയുടെമാസ്റ്റർ പ്ലാൻ സമർപ്പണവും ചടങ്ങിൽ നടന്നു.