ആലപ്പുഴ: മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. ഹിറ്റാച്ചിയുൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പോഴി മുറിക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങിയത്. നിലവിൽ പൊഴിയിലെ ചാല് കീറുന്ന നടപടികളാണ് പുരോഗമിക്കുന്നത്. എന്നാൽ ജലനിരപ്പ് സ്പിൽ വേക്ക് കിഴക്ക് വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്ന നിരപ്പിലേക്ക് ഉയർന്നിട്ടില്ല.
ഏത് സമയത്തും ആവശ്യമായി വന്നാൽ പൊഴി തുറന്ന് വെള്ളം ഒഴുക്കിവിടുന്നതിന് തയ്യാറെടുത്തുകഴിഞ്ഞതായി ഇറിഗേഷൻ വകുപ്പ് അറിയിച്ചു.നിയുക്ത എം.എൽ.എ എച്ച് സലാം, ജില്ലാ കളക്ടർ എ അലക്‌സാണ്ടർ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബിനുബേബി, ിപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി എസ് മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ആർ ഉണ്ണി, പഞ്ചായത്തംഗങ്ങളായ അഡ്വ.വി എസ് ജിനു രാജ്, ആർ സുനി, ഇറിഗേഷൻ എ എക്‌സ് ഇ അജയകുമാർ എന്നിവർ വ്യാഴാഴ്ച തോട്ടപ്പള്ളി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
കുട്ടനാട് ഭാഗത്തെ ജലനിരപ്പ് നിശ്ചിത പരിധിയിൽ കൂടുതൽ ഉയർന്നാൽ ഉടൻ വെള്ളം ഇറക്കിവിടാനുള്ള ക്രമീകരണമാണ് നടത്തുന്നത്. കൂടാതെ ഇറിഗേഷൻ വകുപ്പിന്‌റെ നേതത്വത്തിൽ തണ്ണീർമുക്കം ബണ്ട് തുറന്നുതുടങ്ങി. ഇവിടത്തെ 90 ഷട്ടറുകളിൽ 30 എണ്ണം ഉയർത്തിയിട്ടുണ്ട്,