മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മെയ് 14) 3,997 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 38.2 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. 3,775 പേര്‍ക്കാണ് വെള്ളിയാഴ്ച നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ.

122 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 95 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

77,183 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ആശുപത്രികളില്‍ 1,574 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 167 പേരും 236 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 220 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

വെള്ളിയാഴ്ച 3,981 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,73,996 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 739 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്