പാലക്കാട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കുള്ള പരിശീലനം പൂർത്തിയായതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ ഉബൈദ് അറിയിച്ചു.
പാലക്കാട് നടന്ന ആദ്യ ബാച്ച് പരിശീലന പരിപാടിയിൽ ജില്ലയിൽ നിന്നും 37 ഡ്രൈവർമാർ പങ്കെടുത്തു. എറണാകുളത്തെ ഐ ഫാസ്റ്റ് ഫയർ ആന്റ് സേഫ്റ്റി ഡയറക്ടർ ശരത് ചന്ദ്രൻ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ഉലഹന്നാൻ, തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ് പോർട്ട് കമ്മീഷണർ ശശികുമാർ, പാലക്കാട് ആർ.ടി.ഒ ശിവകുമാർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
ഓക്സിജൻ വിതരണം ചെയ്യുന്ന ഐനോക്സ് എയർ പ്രോഡക്ട് കമ്പനിയും ഡ്രൈവർമാർക്ക് പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് ആർ.ടി.ഒ ലൈസൻസും ഐനോക്സ് സേഫ്റ്റി സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
സംസ്ഥാനത്ത് കൂടുതൽ ഓക്സിജൻ സിലണ്ടറുകൾ എത്തിക്കുന്നതിന് ഡ്രൈവർമാരുടെ കുറവ് ചൂണ്ടിക്കാട്ടി വാർ റൂമിൽ നിന്നും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് സന്നദ്ധസേവനത്തിന്റെ ഭാഗമായി ടാങ്കർ ലോറികൾ സർവ്വീസ് നടത്താൻ നിരവധി ഡ്രൈവർമാർ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിൽ നിന്നുള്ള 37 പേരുടെ പരിശീലനമാണ് പൂർത്തീകരിച്ചിരിക്കുന്നത്.