പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലപൂർവ പ്രവൃത്തികൾ സംബന്ധിച്ച് വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവരാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിയും നിർമാണവും ത്വരിതപ്പെടുത്താൻ അദ്ദേഹം യോഗത്തിൽ നിർദ്ദേശിച്ചു. പാലക്കാട് മണ്ണാർക്കാട് ദേശീയപാത വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് പൊഴിയൂരിൽ കടലാക്രമണത്തിൽ തകർന്ന റോഡ് പുനർനിർമിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കടവ് പാലം പുനസ്ഥാപിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കും. ആലപ്പുഴയിൽ കൃഷ്ണപുരം ഹരിപ്പാട് ദേശീയപാത 66ലെ അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും. തലശേരി മണ്ഡലത്തിലെ ശോച്യാവസ്ഥയിലുള്ള പൂക്കോം മാടപ്പീടിക റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. മഴക്കാലപൂർവ പ്രവൃത്തികളെല്ലാം അടിയന്തരപ്രാധാന്യത്തോടെ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. 2018 19ലെ പ്രളയ കെടുതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും യോഗത്തിൽ അവലോകനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് സന്നിഹിതനായിരുന്നു. ചീഫ് എൻജിനിയർമാർ, എക്‌സിക്യൂട്ടീവ് എൻജിനിയർമാർ ഉൾപ്പെടെ 70 പേർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.