ചെല്ലാനത്തെ കടലാക്രമണ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുന്ന നടപടികൾക്കും ശാശ്വതമായ പരിഹാരം രൂപപ്പെടുത്തുന്നതിനും വ്യവസായ, ഫിഷറീസ്, ഇറിഗേഷൻ, ട്രാൻസ്പോർട് മന്ത്രിമാർ വിളിച്ച യോഗത്തിൽ തീരുമാനമായി. കാലവർഷം കൂടി കണക്കിലെടുത്ത് അടിയന്തരമായി കാര്യങ്ങൾ ചെയ്യുന്നതിനായി 2 കോടി രൂപ അനുവദിച്ചു. ഇപ്പോൾ കടൽ തീരത്തു നടക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കാൻ നിശ്ചയിച്ചു. വിജയൻ കനാലിലും ഉപ്പ് തോടിലും അടിഞ്ഞുകൂടിയ മണലും മറ്റും ഒരാഴ്ചക്കുള്ളിൽ നീക്കി നീരൊഴുക്ക് ഉറപ്പു വരുത്തുന്നതിന് നിശ്ചയിച്ചു.

ജിയോ ബാഗുകൾക്ക് വന്ന കേടുപാടുകൾ തീർക്കുന്നതിനും കടൽഭിത്തിയിലുണ്ടായ വിള്ളലുകൾ പരിഹരിക്കുന്നതിനും 45 ലക്ഷം രൂപയുടെ പ്രവർത്തി ജൂൺ ആദ്യ ആഴ്ച പൂർത്തികരിക്കും.

നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 16 കോടി രൂപയുടെ തീര സംരക്ഷണം ടെട്രാപോഡ് ഉപയോഗപ്പെടുത്തുന്ന രീതി സ്വീകരിക്കാനും ഒരു മാസത്തിനുള്ളിൽ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്നതിനും ഐഡി ആർബി ഡയറക്ടർ പ്രിയേഷിന് പ്രത്യേക ചുമതല നൽകി.
ചെല്ലാനത്തെ കടലാക്രമണ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സമഗ്രമായ പദ്ധതി നടപ്പിലാക്കണമെന്ന് യോഗം നിശ്ചയിച്ചു.

മാതൃകാ ഗ്രാമ പദ്ധതി സംബന്ധിച്ച് വിശദമായ പദ്ധതി ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുന്നതിന് തീരദേശ വികസന അതോററ്റി എംഡി ഷേക് പരിതിനെ ചുമതലപ്പെടുത്തി. മേയ് 27 ന് 3 മണിക്ക് എറണാകുളത്ത് മന്ത്രിമാർ പങ്കെടുത്ത് ജനപ്രതിനിധികളുടെ യോഗം ചേരും.

യോഗത്തിൽ വ്യവസായ മന്ത്രി പി രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിൻ, ട്രാൻസ്പോർട് മന്ത്രി ആൻറണി രാജു, എം എൽ എ മാരായ കെ ജെ മാക്സി, പി പി ചിത്തരഞ്ജൻ . അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, തീരദേശ അതോററ്റി എംഡി ഷേക് പരീത് ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.