ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെരുന്തോട് ഉള്‍പ്പടെയുള്ള ജലസ്രോതസ്സുകള്‍ ശുചീകരിച്ച് നീരൊഴുക്ക് ഉറപ്പാക്കാന്‍ നടപടി. കടല്‍ക്ഷോഭം മൂലം മണ്ണ് നിറഞ്ഞ എറിയാട്,എടവിലങ്ങ് പഞ്ചായത്തുകളിലെ ജലസ്രോതസ്സുകളാണ് ശുചീകരിക്കുന്നത്. പ്രസ്തുത പ്രദേശങ്ങളില്‍ ഇതിനായുള്ള പരിശോധന ആരംഭിച്ചു.വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തോടുകളിലെ മണ്ണ് നീക്കം ചെയ്യുന്നതുള്‍പ്പടെയുള്ള പ്രവൃത്തികള്‍ നടക്കുക.

വര്‍ഷകാലത്ത് പ്രളയത്തെ തടഞ്ഞു നിറുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന തീരമേഖലയിലെ തോടുകള്‍ കടല്‍ക്ഷോഭം മൂലം മണ്ണടിഞ്ഞ് ആഴം കുറഞ്ഞ നിലയിലാണ്. തോടുകളിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടുന്നതോടെ പ്രളയഭീഷണി ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ സിന്ധു, ചാലക്കുടി മണ്ണ് സംരക്ഷണ ഓഫീസര്‍ പ്രിന്‍സ് ടി കുര്യന്‍, ഓവര്‍സീയര്‍ ജോസഫ് ഷൈന്‍ എന്നിവരടങ്ങിയ സംഘമാണ് തീരമേഖല സന്ദര്‍ശിച്ച് പഠനം നടത്തിയത്.