തൃശ്ശൂർ:   സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ക്ക് മാതൃകയാവുകയാണ് കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ‘ജാതിക്ക’. കോവിഡും ലോക്ക് ഡൗണും മൂലം ബുദ്ധിമുട്ടിലായവര്‍ക്ക്് ജാതിക്ക കുടുംബശ്രീ ജനകീയ ഹോട്ടലില്‍ നിന്ന് വിതരണം ചെയ്തത് മൂവ്വായിരത്തോളം ഭക്ഷണപ്പൊതികളാണ്.

നഗരത്തില്‍ കോവിഡ് ബാധിച്ചതും ക്വറന്റീനിലുള്ളവരുമുള്ള കുടുംബങ്ങളിലേയ്ക്കും നിര്‍ധനരായവര്‍ക്കുമാണ് ഭക്ഷണം നല്‍കുന്നത്. വാര്‍ഡുകളിലെ വളണ്ടിയര്‍മാര്‍ മുഖേനയാണ് വീടുകളിലേയ്ക്ക് പൊതികളിലാക്കി ഭക്ഷണം എത്തിക്കുന്നത്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും സ്പോണ്‍സര്‍ ചെയ്യുന്നുമുണ്ട്. കുടുംബശ്രീയുടെ ജാതിക്ക ഗ്രൂപ്പിലെ സന്ധ്യ, സജിത, സുജാത, രത്‌നമണി എന്നിവര്‍ക്കാണ് പ്രവര്‍ത്തന ചുമതല.