കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നുലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നൽകും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഈ ജില്ലകളിൽ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്ലസ് വൺ പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താൻ ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്നും ഒഴിവാക്കി നൽകും. ഓൺലൈൻ അഡൈ്വസിന്റെ വേഗത വർധിപ്പിക്കണമെന്ന് പി. എസ്. സിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകൾ ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ നടത്തും. 52 പേർക്ക് മാത്രമാണ് ഇവിടെ നിലവിൽ രോഗം ബാധിച്ചത്.
കാലവർഷ ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുമ്പോൾ കോവിഡ് പ്രോട്ടോകോൾ ഉറപ്പുവരുത്തും. നിർമാണ മേഖലയിൽ മെറ്റൽ കിട്ടാത്ത പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ആ സാഹചര്യത്തിൽ ക്രഷറുകൾ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവർത്തിപ്പിക്കാൻ അനുമതി നൽകും.
ഓക്‌സിമീറ്റർ സ്വന്തമായി ഉണ്ടാക്കുമെന്ന് കെൽട്രോൺ അറിയിച്ചിട്ടുണ്ട്. അത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.
സ്ത്രീകൾക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കൾ നിലവിൽ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്. നിർമാണ കേന്ദ്രങ്ങളിൽ നിന്നും അവ മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാൻ അനുമതി നൽകും.

നേത്ര പരിശോധകർ, കണ്ണട കടകൾ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുകയും സഹായിക്കുകകും ചെയ്യുന്ന ഉപകരണങ്ങൾ, കൃത്രിമ അവയവങ്ങൾ എന്നിവ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന സ്ഥാപനങ്ങൾ, മൊബൈൽ, കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്ന കടകൾ എന്നിവ രണ്ടുദിവസം തുറക്കുന്നതിനും അനുമതി നൽകും.