വാക്‌സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരണപ്പെടുമെന്ന വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്നും അത് പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇത്തരം ഘട്ടത്തിൽ അതു കൂടുതൽ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേർപ്പെടുന്നവർ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമാനുസൃതമായി ശക്തമായി സർക്കാർ നേരിടും.

വാക്‌സിനേഷൻ ആണ് കോവിഡ് മഹാമാരിയെ മറികടക്കാൻ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തിൽ തന്നെ ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിച്ച 60 വയസ്സിനു മുകളിലുള്ളവർക്കിടയിൽ രണ്ടാമത്തെ തരംഗത്തിൽ രോഗവ്യാപനം കുറവാണ് എന്നതും രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്്‌സിനേഷൻ ഫലപ്രദമാണ് എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.