ജില്ലയിൽ 20270 അതിഥി തൊഴിലാളികൾക്ക് സംസ്ഥാന തൊഴിൽ വകുപ്പ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലയിൽ താമസിച്ച് വിവിധ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യുന്ന സ്കാറ്റേർഡ് തൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽ ഭക്ഷ്യകിറ്റുകൾ നൽകിയത്. 52000 ലധികം തൊഴിലാളികളുടെ വിവരങ്ങളാണ് ഇതിനകം വകുപ്പ് ശേഖരിച്ചിട്ടുള്ളത്. വിവിധ തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഉടൻ ആരംഭിക്കും.

ജില്ലയിലെ 10 അസി. ലേബർ ഓഫീസർമാർ മുഖേനയാണ് കിറ്റ് വിതരണം പുരോഗമിക്കുന്നത്. ഭക്ഷ്യസാധനങ്ങൾക്ക് ബുദ്ധിമുട്ടുന്നതായി വകുപ്പിന്റെ സംസ്ഥാന -ജില്ലാ കോൾ സെന്ററുകളിൽ വരുന്ന പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണാൻ കഴിയുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആയി ക്വാറന്റൈനിൽ കഴിയുന്ന തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകി അവശ്യവസ്തുക്കളടങ്ങിയ കിറ്റ് എത്തിച്ചുവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കൂടി സഹകരണത്തോടെയാണ് ജില്ലയിൽ പ്രവർത്തനം ചിട്ടപ്പെടുത്തുന്നത്.

ജില്ലാ കളക്ടർ എസ് സുഹാസ്, അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) പി എൻ പുരുഷോത്തമൻ എന്നിവർ ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.

ഇരുപതിനായിരാമത്തെ കിറ്റ് ചിറ്റാട്ടുകരയിൽ എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ ഒഡീഷ സ്വദേശി ജിതേന്ദ്ര മല്ലിക്കിന് കൈമാറി.
ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ് )
പി എം ഫിറോസ്,
അസി. ലേബർ ഓഫീസർ ടി ജി ബിനീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.