കോവിഡിന്റെ രണ്ടാംഘട്ട തരംഗത്തിലും ജില്ലയില്‍ രോഗവ്യാപനം കുറക്കാനും പൊതുജനങ്ങള്‍ക്ക് കരുതലായും വിവിധ പദ്ധതികളാണ് ആയുര്‍വേദ വിഭാഗം നടപ്പിലാക്കുന്നത്. ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകള്‍ക്ക് വിവിധ പദ്ധതികളിലൂടെ ആയുര്‍വേദ വിഭാഗം സഹായമേകിയിട്ടുണ്ട്.

കോവിഡ് പോസിറ്റീവായി വീടുകളില്‍ തന്നെ കഴിയുന്നവരില്‍ കൂടുതല്‍ പേരും  ആയുര്‍വേദ ചികിത്സാ പദ്ധതിയായ ഭേഷജത്തിന്റെ ഗുണഭോക്താക്കളാണ്. ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടുകൂടിയ കാറ്റഗറി എ വിഭാഗത്തിലെ രോഗികളെ ചികിത്സിക്കാന്‍ കഴിഞ്ഞ നവംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഇതിനായി ജില്ലയിലാകെ 114 ആയുര്‍രക്ഷാ ക്ലിനിക്കുകളാണുള്ളത്. ആയിരത്തിലധികം  രോഗികളാണ് ദിനംപ്രതി  ആയുര്‍വേദ സ്ഥാപനങ്ങളിലെ ആയുര്‍രക്ഷാ ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സയ്ക്ക് വിധേയമാകുന്നത്. ജില്ലയില്‍ ഒരു ദിവസം 1700 പേര്‍ക്കാണ് ഭേഷജം പദ്ധതിയിലൂടെ മരുന്നുകള്‍ നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശ പ്രവര്‍ത്തകര്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നും മരുന്നുകള്‍ ഹോം ഐസൊലേഷനിലുള്ള രോഗികള്‍ക്ക് എത്തിക്കുന്നത്.

രോഗമുക്തി വന്നവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനര്‍ജനി പദ്ധതിയും മികച്ച രീതിയിലാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിനായി 15 ലക്ഷം രൂപ അടിയന്തിര ഫണ്ടായി അനുവദിച്ചിട്ടുണ്ട്.

ജില്ലയില്‍ ആയുര്‍വേദ വിഭാഗം ക്വാറന്റൈനില്‍ കഴിയുന്നവരുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ആവിഷ്‌ക്കരിച്ച  ടെലി   കൗണ്‍സിലിങായ ‘കൂടെ’ പദ്ധതി നിരവധി പേര്‍ക്ക് ഉപകാരപ്രദമായിരുന്നു. കൂടെ പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇപ്പോള്‍ സംസ്ഥാന തല ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട് ഭാരതീയ ചികിത്സാ വകുപ്പിന് പുറമെ നാഷനല്‍ ആയുഷ് മിഷന്‍, കോട്ടക്കല്‍ ആയുര്‍വേദ കോളേജ്, കോട്ടക്കല്‍ ആയുര്‍വേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രം എന്നിവയും ഹെല്‍പ്പ് ലൈനില്‍  സഹകരിക്കുന്നുണ്ട്.

250 -ല്‍ പരം സേവന സന്നദ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരാണ് ഹെല്‍പ്പ് ലൈനില്‍   സൗജന്യമായി സേവനമനുഷ്ഠിക്കുന്നത്. ജില്ലയില്‍ കോട്ടക്കല്‍ ആയുര്‍വേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവാമൃതം എന്ന കോവിഡ് മാനസികാരോഗ്യ പദ്ധതിയും നടപ്പാക്കുന്നുണ്ട്.

രോഗികള്‍ക്ക് വിളിക്കാനും പൊതുജനങ്ങള്‍ക്ക്   വിവരങ്ങള്‍ അന്വേഷിക്കാനും ആയുര്‍വേദ മെഡിക്കല്‍  അസോസിയേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കാള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ 7034940000