എല്ലാ സെൻട്രൽ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയത് രണ്ട് ഡോക്ടർമാരെ നിയോഗിക്കും. ആവശ്യമെങ്കിൽ അധിക തസ്തിക സൃഷ്ടിക്കും. എല്ലാ ജയിലുകളിലും ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്തും. മെഡിക്കൽകോളേജ് ആശുപത്രികളിൽ തടവുകാർക്ക് പ്രത്യേക ചികിത്സാസംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ജയിൽ മേധാവി ഋഷിരാജ് സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.