കോഴിക്കോട്:   ജില്ലയിൽ ഇന്ന് (ജൂൺ 9) അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലായ് 31 അർദ്ധരാത്രി വരെയുള്ള 52 ദിവസമാണ് നിരോധനം.

നിരോധന സമയത്ത് യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

ജില്ലയില്‍ കൺട്രോൾ റൂം തുറന്നു. ഫിഷറീസ് കൺട്രോൾ റൂമിലേക്ക് 0495 2414074 എന്ന നമ്പറിൽ വിളിക്കാം.

മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾ നിരാേധനം തുടങ്ങും മുമ്പ് കേരള തീരം വിട്ടുപോകണം. രണ്ടു വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായി നിരോധിച്ചു. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. നിരോധനം തുടങ്ങുന്നതിനു മുൻപായി എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർദ്ധരാത്രി 12 മണിക്ക് ശേഷം മത്സ്യബന്ധനത്തിന് പുറപ്പെടാം. സമയക്രമം പാലിക്കാത്ത ബോട്ടുകൾ ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും.

മത്സ്യബന്ധനത്തിന് ഏർപ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങൾ കരുതണം. മുന്നറിയിപ്പുകൾ ക്കനുസരിച്ച് മാത്രം മത്സ്യബന്ധനം നടത്താം.

കടലിൽ സംഭവിക്കുന്ന എല്ലാവിധ അപകടങ്ങളും യഥാസമയം ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ അറിയിക്കണം. കോവിഡ് 19ന്റെ പ്രതികൂല സാഹചര്യത്തിൽ ജില്ലയിൽ മത്സ്യബന്ധനം വിപണനം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ/ ദുരന്തനിവാരണ വകുപ്പ് എന്നിവ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണം. ഫിഷിംഗ് ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും കോവിഡ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിച്ച് ഉപജീവനമാർഗ്ഗം ഉറപ്പുവരുത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണം.