പാലക്കാട്:   സംസ്ഥാന സര്ക്കാര് ജൂണ് ഏഴിന് ഇറക്കിയ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള കടകള്ക്ക് വെള്ളിയാഴ്ച
(ജൂണ് 11) രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ തുറന്ന് പ്രവര്ത്തിക്കാമെന്ന് ജില്ലാ കലക്ടര് മൃണ്മയി ജോഷി അറിയിച്ചു.
ഉത്തരവ് പ്രകാരം സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്, ഒപ്റ്റിക്കല്സ്, റിപ്പയര് ഷോപ്പ്‌സ്, പുസ്‌കത കടകള്, ഹിയറിങ് എയ്ഡ്, സ്ത്രീകള്ക്കുള്ള ശുചിത്വ ഉത്പ്പന്നങ്ങള് വില്ക്കുന്ന കടകള് എന്നിവയ്ക്കാണ് ജൂണ് 11 ന് പ്രവര്ത്തിക്കാൻ അനുമതി. വാഹന ഷോറൂമുകള് മെയിന്റനന്സ് വര്ക്കുകള്ക്ക് മാത്രം ജൂണ് 11 ന് തുറക്കാവുന്നതാണ്. വാഹന വില്പന അനുവദിക്കില്ല.
അതേസമയം, ജൂണ് 12, 13 തീയതികളില് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം അനുമതി നല്കിയിട്ടുള്ള കടകള് ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ തുറന്ന് പ്രവര്ത്തിക്കാവൂ എന്നും ജില്ലാ കലക്ടര് അറിയിച്ചു. അവശ്യ വസ്തു വില്പനശാലകളായ റേഷന് കടകള്, ഭക്ഷ്യവസ്തു വില്പനശാലകള്, പലചരക്ക്, പഴം- പച്ചക്കറി, പാല്– പാലുല്പന്നങ്ങള് വില്ക്കുന്ന കടകള്, മത്സ്യ-മാംസ, കോഴിത്തീറ്റ- കാലിത്തീറ്റ വില്പന ശാലകള്, ബേക്കറികള്, ബില്ഡിംഗ് മെറ്റീരിയലുകള് വില്ക്കുന്ന സ്ഥാപനങ്ങള് (ഇലക്ട്രിക്കല്, പ്ലംബിംഗ് വസ്തുക്കള് ഉള്പ്പെടെ), പാക്കിംഗ് മെറ്റീരിയലുകള് ഉള്പ്പെടെ വ്യാവസായിക മേഖലയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള് തയ്യാറാക്കുന്ന സ്ഥാപനങ്ങള് എന്നിവയ്ക്കാണ് ഈ അനുമതി നല്കിയിരിക്കുന്നത്.
ഹോട്ടലുകള്ക്കും റസ്റ്റോറന്റ്കള്ക്കും ജൂണ് 16 വരെ എല്ലാ ദിവസവും രാവിലെ 7 മുതല് രാത്രി 7.30 വരെ പാര്സല് മുഖേന ഭക്ഷണ വിതരണം നടത്താം (നിലവിലെ സ്ഥിതി തുടരാം).