ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ജില്ലയില്‍ താഴെ പറയുന്ന പ്രകാരം നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ഇന്ന് ( ജൂണ്‍ 11) രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വിപണനം ചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. വാഹന ഷോറൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.

ജൂണ്‍ 12, 13 തീയതികളില്‍ അനാവശ്യമായി ആരും വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. അവശ്യ സേവന വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍, മെഡിക്കല്‍ ആവശ്യത്തിനായി യാത്ര ചെയ്യുന്നവര്‍, ചരക്ക് വാഹനങ്ങള്‍, കോവിഡ് 19 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം, യാത്രാരേഖകള്‍ കൈവശമുള്ള ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവരെ യാത്ര ചെയ്യാന്‍ അനുവദിക്കും. ഈ ദിവസങ്ങളില്‍ ഹോട്ടലുകള്‍, പഴം, പച്ചക്കറി വിപണന ശാലകള്‍, ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് വിപണന ശാലകള്‍, കള്ള് ഷാപ്പുകള്‍, മത്സ്യ-മാംസ വിപണന ശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ പാടില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7 വരെ ഹോം ഡെലിവറി നടത്താം .

ജൂണ്‍ 14 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 7.30 വരെ റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍/ പലചരക്ക് വിപണന ശാലകള്‍, ഹോട്ടല്‍, ബേക്കറി, പാല്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം, മൃഗങ്ങള്‍ക്കുള്ള തീറ്റവസ്തുക്കള്‍, വ്യവസായങ്ങള്‍ക്കുളള അസംസ്‌കൃത വസ്തുക്കള്‍, എന്നിവ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും, കള്ള് ഷാപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ ശുചീകരണ, കാര്‍ഷിക, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, സെറ്റ് എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ്/ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാവുന്നതാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍, വാക്സിനേഷന്‍ എന്നിവയ്ക്കുള്ള യാത്രയും ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കും.