തിരുവനന്തപുരം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമാണം 2022 ഏപ്രിലിനകം പൂർത്തിയാക്കുമെന്നു കരാറുകാർ ഉറപ്പു നൽകിയതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ നിർമാണ പുരോഗതി മന്ത്രി നേരിൽ സന്ദർശിച്ചു വിലയിരുത്തി.
എലവേറ്റഡ് ഹൈവേയുടെ 60 ശതമാനം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ആവശ്യമെങ്കിൽ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേർക്കും. ടാർഗറ്റ് അനുസരിച്ച് ഓരോ പ്രവൃത്തിയും പൂർത്തീകരിക്കുന്നുണ്ടോ എന്നു കർശനമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
സർവീസ് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും. മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടി ആലോചിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അധികൃതരെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കും. ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തി.
നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം അവലോകന യോഗവും ചേർന്നു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർ എൽ.എസ്. കവിത, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.