കോവിഡ് മഹാമാരിക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിനൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ കൂടി ആനുകൂല്യം. ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്ക് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 400 രൂപ സബ്സിഡി നല്‍കുന്ന പദ്ധതി പ്രകാരം 9517 ക്ഷീര കര്‍ഷകര്‍ക്ക്  52.5 ലക്ഷം രൂപയുടെ ആനുകൂല്യം ക്ഷീരവികസന വകുപ്പ് നല്‍കിയപ്പോള്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് കോവിഡ് ബാധിച്ച 102 കര്‍ഷകര്‍ക്ക് സൗജന്യമായി കാലിത്തീറ്റ നല്‍കാന്‍ 199020 രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. കോവിഡ് ബാധിതരായ 102 കര്‍ഷകരുടെ 186 പശുക്കള്‍ക്കായി 186 ചാക്ക് കാലിത്തീറ്റയാണ് മൃഗസംരക്ഷണ വകുപ്പ് സൗജന്യമായി ഇതിനകം നല്‍കിയത്. 77 പഞ്ചായത്തുകളില്‍ നിന്ന് 832 ക്ഷീര കര്‍ഷകര്‍ 1934 പശുക്കള്‍ക്കായി സൗജന്യ കാലിത്തീറ്റയ്ക്ക്  അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഫണ്ട് ലഭ്യമാകുന്നതോടെ കാലിത്തീറ്റ സൗജന്യമായി ലഭ്യമാക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി സുരേഷ് പറഞ്ഞു.
ക്ഷീരകര്‍ഷകര്‍ക്കായി കഴിഞ്ഞ വര്‍ഷമാണ് സമാശ്വാസ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം  ജില്ലയിലെ 9517 ക്ഷീര കര്‍ഷകര്‍ക്ക്  13125 ചാക്ക് കാലിത്തീറ്റയാണ് സബ്‌സിഡി നിരക്കില്‍ ക്ഷീര വികസന വകുപ്പ് നല്‍കിയത്. ക്ഷീര സഹകരണ സംഘങ്ങളില്‍ പ്രതിദിനം ശരാശരി 10 ലിറ്റര്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു ചാക്ക് കാലിത്തീറ്റ സബ്സിഡി നിരക്കില്‍ ലഭിക്കും. 11 മുതല്‍ 20 വരെ ലിറ്റര്‍ പാല്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ചാക്കും 21 ലിറ്ററിന് മുകളില്‍ പാല്‍ അളക്കുന്നവര്‍ക്ക് അഞ്ച് ചാക്ക് കാലിത്തീറ്റയും സബ്സിഡി നിരക്കില്‍ ക്ഷീര സംഘങ്ങള്‍ മുഖേന നല്‍കും. ക്ഷീര വികസന വകുപ്പിന്റെ തനത് ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന് പുറമെ കോവിഡ് ബാധിച്ച് മരിച്ച ക്ഷീര കര്‍ഷകരുടെയും കോവിഡ് ബാധിതരായ കര്‍ഷകരുടെയും കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും സഹകരണ സംഘങ്ങള്‍ക്ക് ക്ഷീരവികസന വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ജില്ലയില്‍ പലയിടത്തും ക്ഷീര സഹകരണ സംഘങ്ങള്‍ കര്‍ഷകര്‍ക്ക് പലവ്യജ്ഞന കിറ്റുകളും മരുന്നും സൗജന്യമായി നല്‍കിയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മില്‍മ പാല്‍ സംഭരിക്കാത്തതിനാല്‍  പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ കോവിഡ് കേന്ദ്രങ്ങളിലും വീടുകളിലും കോവിഡ് ബാധിതര്‍ക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്തിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയായിരുന്നു പാല്‍ ശേഖരണവും വിതരണവും.ജില്ലയിലെ 252 ക്ഷീര സംഘങ്ങളില്‍ പാല്‍ കൊടുക്കുന്ന പതിനായിരത്തോളം കര്‍ഷകരുണ്ട്. ക്ഷീര സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കുന്ന 80,000 ലിറ്റര്‍ പാലിന്റെ 70 ശതമാനവും മില്‍മയാണ് ശേഖരിക്കുന്നത്. 30 ശതമാനം പാല്‍ പ്രാദേശികമായാണ് വില്‍പ്പന നടത്തുന്നത്.