കാസർഗോഡ്: കോവിഡ് ലോക്ക് ഡൗൺ ഇളവുകൾക്കുള്ള മാർഗനിർദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം കാറ്റഗറികളായി തിരിച്ചതിനെ അടിസ്ഥാനമാക്കി ബോധവത്കരണം ശക്തമാക്കാൻ ഐ.ഇ.സി ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനം. കാറ്റഗറി ഡി-ചുവപ്പ്, കാറ്റഗറി സി-മഞ്ഞ, കാറ്റഗറി ബി-ഇളം പച്ച, കാറ്റഗറി എ-പച്ച എന്നിങ്ങനെ നിറങ്ങളിൽ രേഖപ്പെടുത്തും. സർക്കാർ തീരുമാനമനുസരിച്ച് ഏതൊക്കെ തദ്ദേശ സ്ഥാപന പരിധികളിലാണ് നിയന്ത്രണങ്ങളെന്ന് വ്യക്തമാക്കും വിധം നിറങ്ങളിൽ രേഖപ്പെടുത്തി പ്രചരിപ്പിക്കും. ഓൺലൈനിൽ ജില്ലാകളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ജില്ലയിലെ പട്ടിക ജാതി, പട്ടികവർഗ കോളനികളിൽ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ മേഖലകളിൽ ബോധവത്കരണത്തിന് പ്രത്യേകം ഊന്നൽ നൽകും. മലയാളത്തിന് പുറമെ കന്നഡ, തുളു ഭാഷകളിലും ബോധവത്കരണ സന്ദേശങ്ങൾ കൈമാറും. മാസ് മീഡിയ വിഭാഗം തയ്യാറാക്കുന്ന വീഡിയോകൾ തുളു ഭാഷയിലേക്കുൾപ്പെടെ പരിഭാഷപ്പെടുത്തി പ്രദർശനങ്ങളുൾപ്പെടെ നടത്തും. കോളനികളിലെ മൂപ്പൻമാരുമായി ബന്ധപ്പെട്ടു കൊണ്ടാവും പരിപാടികൾ. വാക്‌സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യം, കോവിഡ് മാനദണ്ഡങ്ങൾ എന്നിവയിൽ കൃത്യമായ അവബോധം സൃഷ്ടിക്കാനായി പ്രത്യേക പരിപാടികളും നടപ്പിലാക്കും. ഇതിനൊപ്പം പരമാവധി ആളുകളിലേക്ക് കോവിഡ് പ്രതിരോധ ആശയങ്ങൾ എത്തിക്കുന്നതിന് അനിമേഷൻ വീഡിയോയുൾപ്പെടെ തയ്യാറാക്കും.
ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. വിവാഹം, മരണം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ സർക്കാർ നിർദേശിച്ചതിലും കൂടുതൽ ആളുകളുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തും. മാഷ് പദ്ധതിയിലെ അധ്യാപകർ ഇത് നിരീക്ഷിക്കും.
ഐ. ഇ സി കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. എഡിഎം അതുൽ സ്വാമിനാഥ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സയന, മാഷ് ജില്ലാ കോ ഓർഡിനേറ്റർ പി. ദിലീപ്കുമാർ, കോ ഓർഡിനേറ്റർ പി.സി. വിദ്യ, കേരള തുളു അക്കാദമി ചെയർമാൻ ഉമേഷ് സാലിയൻ, കെഎസ്എസ്എം ജില്ലാ കോർഡിനേറ്റർ ജിഷോ ജെയിംസ്, ഐപിആർഡി അസി. എഡിറ്റർ പി.പി. വിനീഷ്, അസി. ഇൻഫർമേഷൻ ഓഫീസർ ജി.എൻ. പ്രദീപ്, ഐ.സി.ഡി.എസ് ഹെഡ് അക്കൗണ്ടന്റ് രജീഷ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.