കേരളത്തിൽ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന സൈക്കോ സോഷ്യൽ സപ്പോർട്ടിന്റെ ഭാഗമായി ഇത് വരെ ഒരു കോടിയിലധികം കോളുകൾ വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 1268 മാനസികാരോഗ്യ പ്രവർത്തകരെയാണ് സജ്ജമാക്കിയത്.

വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും ഐസലേഷനിലും കഴിയുന്നവർക്ക് ഉണ്ടായേക്കാവുന്ന മാനസിക ബുദ്ധിമുട്ടുകൾ, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകൾക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴിൽ സ്‌കൂൾ കൗൺസിലർമാരേയും ഐ.സി.ടി.സി, അഡോളസ്സന്റ് ഹെൽത്ത് കൗൺസിലർമാരെയും ഉൾപ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിച്ച് വരുന്നത്.

ഐസോലേഷനിൽ ഉള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് പരിഹാര മാർഗങ്ങളും ചികിത്സയും വിദഗ്ധർ നൽകുന്നു. ഓരോ ജില്ലയിലും ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. 74,825 കോളുകളാണ് ഹെൽപ്പ് ലൈൻ നമ്പറിൽ ലഭിച്ചത്.

ലോക്ക്ഡൗൺ സമയത്ത് മാനസിക സാമൂഹിക പ്രശ്‌നങ്ങൾ കൂടുതലായി അനുഭവിക്കാൻ സാധ്യതയുള്ള ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ, ഒറ്റയ്ക്ക് താമസിക്കുന്ന വായോജനങ്ങൾ, അതിഥി തൊഴിലാളികൾ, മനോരോഗത്തിന് ചികിൽസയിൽ ഉള്ളവർ എന്നിവരെ പ്രത്യേകമായി വിളിച്ച് ടെലി കൗൺസിലിംഗ് സേവനങ്ങൾ നൽകിയിട്ടുണ്ട്. ഇതിനായി ഡി.ഇ.ഐ. സി., എം.ഐ.യു. തെറാപ്പിസ്റ്റുകൾ, ബഡ്‌സ് സ്‌കൂൾ, സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർ എന്നിവരും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിൽ പ്രവർത്തിച്ചു. 74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 31,520 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്നവരിൽ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു. 64,194 ജീവനക്കാർക്കാണ് മാനസികാരോഗ്യ പരിചരണം നൽകിയത്.

കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സേവനങ്ങൾ പ്രകാരം 81,368 സ്‌കൂൾ കുട്ടികൾക്ക് കൗൺസിലിംഗ് നൽകി.

ജില്ലാ ഹെൽപ് ലൈൻ നമ്പറുകൾക്ക് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.