കാസർഗോഡ്: കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ സമയോചിതമായ ഇടപെടലില്‍ അഹമ്മദാബാദ്കാരിയായ യുവതി തിരികെ സ്വദേശത്തേക്ക് മടങ്ങി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിലൂടെ ചുറ്റിക്കറങ്ങുകയായിരുന്ന യുവതിയെ പട്രോളിങ്ങിനുണ്ടായിരുന്ന പോലീസുകാരാണ് കണ്ടെത്തി സബ്കളക്ടറുടെ മുമ്പില്‍ ഹാജരാക്കിയത്.

തുടര്‍ന്ന് സബ്കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം യുവതിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ കൈവശം ഉണ്ടായിരുന്ന രേഖകളില്‍ നിന്ന് ലഭിച്ച വിലാസം തുണയായി. സബ്കളക്ടറുടെ ബാച്ച്‌മേറ്റിന്റെ സഹായത്തോടെ ഗുജറാത്ത് പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളെ കണ്ടെത്തുകയും സ്വഭവനത്തിലേക്ക് മടക്കിയയക്കുകയും ചെയ്തു.