* തദ്ദേശ സ്ഥാപനങ്ങളുമായി നിബന്ധനകൾക്കനുസരിച്ച് കരാറുണ്ടാക്കിയാലേ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുവദിക്കൂ

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ സ്ഥാപിച്ച എല്ലാ അനധികൃത പരസ്യ ബോർഡുകളും ഹോർഡിംഗുകളും ബാനറുകളും ഫ്‌ളക്‌സ് ബോർഡുകളും താൽക്കാലിക കമാനങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവയും സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർദേശിച്ചു. നേരത്തെ തന്നെ ഹൈക്കോടതി വിധി പ്രകാരം ഇത്തരത്തിലുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോയിരുന്നു. എന്നിട്ടും അനധികൃതമായി ബോർഡുകളും ഹോർഡിംഗുകളും മറ്റും സ്ഥാപിക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് കടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുനിരത്തിലും നടപ്പാതകളിലും പരസ്യബോർഡുകൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടാനാവശ്യമായ നടപടികളും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ കൈക്കൊള്ളണം. നാഷണൽ ഹൈവേ അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ ആവശ്യമായ സഹായം നൽകാൻ തദ്ദേശ സെക്രട്ടറിമാർ തയ്യാറാവണം. പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ അറിയിപ്പ് നൽകിയിട്ടും നീക്കം ചെയ്യാത്തവരുണ്ടെങ്കിൽ അവ നീക്കം ചെയ്ത് ചെലവ് സ്ഥാപിച്ചവരിൽ നിന്ന് ഈടാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

200 രൂപ മുദ്രപത്രത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി നിബന്ധനകൾക്കനുസരിച്ച് കരാറുണ്ടാക്കിയാൽ മാത്രമേ ഇനി മുതൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുവദിക്കൂ. ഹോർഡിംഗുകളും മറ്റും പൊട്ടി വീണ് ജനങ്ങൾക്ക് അപകടം പറ്റുന്ന സംഭവങ്ങൾ ഏറിവരുന്നതിനാൽ പരസ്യ ബോർഡുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം. അപകടങ്ങൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർക്കായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. വൃക്ഷങ്ങളിൽ ആണി തറച്ച് പരസ്യങ്ങൾ പതിപ്പിക്കുന്നതും അവസാനിപ്പിക്കണം. മരങ്ങളിൽ പതിപ്പിച്ച ആണികളും പരസ്യബോർഡുകളും ഉടനടി നീക്കം ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.