കാർഷിക കണക്ഷനുള്ള പമ്പുകൾ സോളാറിലേക്ക് മാറ്റുന്നതോടെ കർഷകർക്ക് ജലസേചനത്തിനുള്ള ഭാരിച്ച ചെലവ് കുറയ്ക്കാനും അതുവഴി കൃഷി കൂടുതൽ ലാഭകരമാക്കാൻ കഴിയുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അനർട്ടിന്റെ നേതൃത്വത്തിൽ കാർബൺ രഹിത കൃഷിയിടങ്ങൾ എന്ന ലക്ഷ്യത്തോടെ പി. എം. കെ. യു എസ്. യു. എം. പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിലെ കാർഷിക കണക്ഷനുള്ള പമ്പുകൾ സോളാറിലേക്ക് മാറ്റുന്ന പദ്ധതിയുടെ ഉദ്ഘാടനം ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ഇ.ബി, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക പമ്പുകൾ മാത്രമല്ല ഒരു വീട്ടിലേക്ക് അത്യാവശ്യമായ ഫാൻ, ലൈറ്റ് എന്നിവയും സോളാറിൽ നിന്നും പ്രവർത്തിപ്പിക്കാൻ കഴിയും. ജലസേചനം ആവശ്യമില്ലാത്ത സമയത്തും മഴയുള്ള സമയത്തും കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെ.എസ്.ഇ. ബിക്ക് നൽകുന്നതിലൂടെ കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കും.
കർഷകർ ഏറെയുള്ള ചിറ്റൂർ മണ്ഡലത്തിൽ മാതൃക പദ്ധതി എന്ന രീതിയിലാണ് തുടക്കം കുറിച്ചത്. മന്ത്രി കെ കൃഷ്ണൻകുട്ടി സ്വന്തം പുരയിടത്തിലെ കാർഷിക കണക്ഷനുള്ള പമ്പുകൾ സോളർ ആക്കുന്നതിനുള്ള സമ്മതപത്രം അനർട്ട് സി.ഇ. ഒ പ്രസാദിന് കൈമാറി. ഒന്നു മുതൽ 7.5 വരെയുള്ള എച്ച്.പി പമ്പുകൾക്ക് അർഹമായ സബ്സിഡി ആനുകൂല്യം ലഭിക്കും. ചിറ്റൂർ- തത്തമംഗലം നഗരസഭ ചെയർപേഴ്സൺ ആർ. എൽ കവിത, അഗ്രികൾച്ചർ ഓഫീസർ പി ആർ ഷീല, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ എ. സുചിത്ര, ജോയിൻ ചീഫ് ടെക്നിക്കൽ മാനേജർ ആർ. ജയകുമാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.