തൃശ്ശൂർ: മണ്ണുത്തി കുതിരാൻ തുരങ്ക പാതയിൽ ഫയർ ആന്റ് സേഫ്റ്റി വിഭാഗം നടത്തിയ സുരക്ഷ ട്രയൽ റൺ വിജയകരം. കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ ട്രയൽറൺ നടത്തിയത്. തുരങ്ക പാതയിലെ ഫയർ സിസ്റ്റം പ്രവർത്തിപ്പിച്ച് നോക്കിയത് തൃപിതികരമെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്ക പാതയിൽ ഫയർ ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.ഒരു ഡീസൽ പമ്പും രണ്ട് ഇലക്ട്രിക്കൽ പമ്പുകളും ഇവിടെയുണ്ട്. ഇത് ഉപയോഗിച്ചാണ് ട്രയൽ റൺ നടത്തിയത്. 2 ലക്ഷം ലിറ്ററിന്റെ വെള്ള ടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാൽ അഗ്നി രക്ഷസേന വരുന്നതിന് മുമ്പ് തന്നെ സുരക്ഷ പ്രവർത്തനങ്ങൾ നടത്താം.തുരങ്ക പാതയുടെ പല സ്ഥലങ്ങളിലും ഹോസ് റീലുകൾ വയ്ക്കാനുണ്ട്. ഇത് സ്ഥാപിച്ചതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ ഫയർ ആന്റ് സേഫ്റ്റി ഫൈനൽ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകും. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കറിൻ്റെ നേതൃത്വത്തിൽ തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണയും ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരുമാണ് ട്രയൽ റൺ നടത്തിയത്.