സംസ്ഥാനത്ത് പാൽ വില വർധനവ് തത്കാലത്തേക്ക് നടപ്പാക്കില്ല പകരം ഉത്പാദന ചെലവ് കുറയ്ക്കുമെന്ന് മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മില്‍മ മുഖേന മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ സ്ഥാപിച്ച 13 കിലോവാട്ട് ഉല്‍പ്പാദന ശേഷിയുളള സൗരോര്‍ജ നിലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഉത്പാദന ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാലുത്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിക്കും. സംസ്ഥാനത്ത് ഇതിനോടകം തന്നെ അധിക ഉത്പാദനം നടക്കുന്നുണ്ട്. ക്ഷീരകർഷകരെ സഹായിക്കുന്നതിനും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്ഷീര കൃഷി നടത്തുന്നതിനായി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ ക്ഷീര വികസന പദ്ധതി പ്രകാരമുള്ള ധനസഹായത്തോടെ മിൽമ മുഖേന 8.5 ലക്ഷം രൂപ ചെലവിലാണ് തെനേരി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സൗരോർജ നിലയം സ്ഥാപിച്ചത്. സൗരോർജ നിലയത്തിൽ നിന്ന് അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി യിലേക്കാണ് നൽകുന്നത്. തെനേരി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി, മില്‍മ മലബാര്‍ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി മുരളി, തെനേരി ക്ഷീര സംഘം പ്രസിഡൻ്റ് പി.ടി. ഗോപാലക്കുറുപ്പ്, സെക്രട്ടറി കെ.ജി. എൽദോ തുടങ്ങിയവര്‍ പങ്കെടുത്തു.