കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ കാലാവധി പൂര്‍ത്തിയാക്കിയ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ക്ക് യാത്രയയപ്പും കായിക -വഖഫ് -ഹജ്ജ് തീര്‍ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  സ്വീകരണവും  നല്‍കി. കേരള ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാണ് കാലാവധി പൂര്‍ത്തിയാക്കിയ കമ്മിറ്റി അംഗങ്ങള്‍ പടി ഇറങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.ഹജ്ജ് കമ്മിറ്റി ചെയ്ത എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു.
പുതിയ കമ്മിറ്റി അംഗങ്ങള്‍ അടുത്ത ദിവസം തന്നെ നിലവില്‍ വരുമെന്നും അവര്‍ക്കും ഇതുപോലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്. ഈ കാലത്ത് തന്നെയാണ് വനിതകള്‍ക്കുള്ള ഹജ്ജ് ഹൗസിന്റെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതെന്നും മന്ത്രി പറഞ്ഞു.  ഹജ്ജ് ഹൗസ് കെട്ടിട്ടത്തിന്റെ ഉദ്ഘാടനം ധൃതിപ്പെട്ട് നടത്തുന്നില്ലെന്നും എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായ ശേഷം  മാത്രം  നടത്താനാണ് ഉദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനു വേണ്ട എല്ലാ സഹകരണങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ 2018-21 കാലയളവിലെ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ഉപഹാരവും മന്ത്രി നല്‍കി.
സംസ്ഥാന ഹജ് കമ്മിറ്റി അംഗം പി.വി.അബ്ദുല്‍ വഹാബ് എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷനായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം ഖാസിം കോയ, അസിസ്റ്റന്റ് സെക്രട്ടറി എന്‍.മുഹമ്മദലി, മുന്‍ എം.എല്‍.എ. കാരാട്ട് റസാഖ്, കമ്മിറ്റി അംഗങ്ങളായ എല്‍. സുലൈഖ, പി.അബ്ദുല്‍ റഹിമാന്‍, സജീര്‍ മുസലിയാര്‍, പി.കെ.അഹമ്മദ്, മുഹമ്മദ് ശിഹാബുദീന്‍, എസ്.സജിത, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദവി, എം.എസ്.അനസ് ഹാജി, വി.ടി.അബ്ദുള്ള കോയ തങ്ങള്‍, എച്ച്. മുസമ്മില്‍ ഹാജി, ശിഹാബുദ്ദീന്‍ അരിങ്ങിര തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.