പാഠപുസ്തകം പോലെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതായും അതിനായി ജനകീയ ക്യാമ്പയിൻ സർക്കാർ ആരംഭിക്കുകയയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഓരോ വിദ്യാലയത്തിലും എത്ര കുട്ടികൾക്ക് ഡിജിറ്റൽ പഠനസൗകര്യം ലഭ്യമാണെന്നും എത്ര കുട്ടികൾക്ക് ഉപകരണങ്ങൾ ഇനിയും ലഭ്യമാക്കണമെന്നും കൃത്യമായി തിട്ടപ്പെടുത്തും. പി.ടി.എകളുടെ നേതൃത്വത്തിലുള്ള സ്‌കൂൾതല സമിതിക്കാണ് ഇതിന്റെ ചുമതല. ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും. ആദിവാസി വിഭാത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും. ആവശ്യമുള്ള ഊരുകളിൽ പഠന മുറികൾ ഒരുക്കും. കണക്ടിവിറ്റി പ്രശ്‌നവും പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത ആദിവാസി/പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്കെല്ലാം ഉപകരണങ്ങൾ ലഭ്യമാക്കും.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഡിജിറ്റൽ വിദ്യാഭ്യാസം ഫലപ്രദമായി നടത്താൻ കഴിഞ്ഞു. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും ലഭ്യമായി. ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം എന്നത് ടെലിവിഷൻ ക്ലാസ്സുകളുടെ പരിമിതിയാണ്. അത് മറികടന്ന് ഓരോ വിദ്യാലയത്തിലെയും അധ്യാപകർ തയ്യാറാക്കുന്ന സംവാദാത്മക ക്ലാസ്സുകൾ ലഭ്യമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജി-സ്യൂട്ട് ഉപയോഗിച്ച് ഈ പ്രവർത്തനം തുടങ്ങും.

ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയുള്ളവർക്ക് വായ്പ / ചിട്ടി ലഭ്യമാക്കും. സ്വന്തം കുട്ടിക്ക് ഉപകരണങ്ങൾ വാങ്ങിച്ച് നൽകുമ്പോൾ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാൻ പറ്റുന്നവരെ അതിനു പ്രേരിപ്പിക്കണം. സ്‌കൂൾതലത്തിൽ സമാഹരിച്ച വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും ജില്ലാതലത്തിലും ക്രോഡീകരിക്കും. വിവരശേഖരണത്തിനും പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതിന് സ്‌കൂൾ, വാർഡ്, തദ്ദേശസ്വയംഭരണ സ്ഥാപന, ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിക്കും. സമിതികളിൽ ചിലത് ഇതിനകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ഉപകരണങ്ങൾ ആവശ്യമായ കുട്ടികളുടെ എണ്ണം ഡിജിറ്റൽ വിദ്യഭ്യാസം ഉപ്പാക്കാനുള്ള ക്യാമ്പയിൻ പ്രവർത്തനത്തിനായി വികസിപ്പിച്ച പോർട്ടലിൽ ലഭ്യമാക്കും. ഈ പോർട്ടലിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപകരണങ്ങളോ പണമോ സംഭാവനയായി നൽകാം. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പൊതുനൻമാ ഫണ്ടും ഇതിനായി വിനിയോഗിക്കാം.

പൊതുനൻമാഫണ്ട് പ്രയോജനപ്പെടുത്താൻ പ്രത്യേക പ്രോജക്ട് തയ്യാറാക്കി നൽകാനുള്ള സംവിധാനവും പോർട്ടലിന്റെ ഭാഗമായി ഒരുക്കും. സംഭാവന സ്വീകരിക്കാൻ സി.എം.ഡി.ആർ.എഫിന്റെ ഉപഘടകമായി ചീഫ് മിനിസ്റ്റേഴ്‌സ് എഡ്യൂക്കേഷണൽ എംപവർമെൻറ് ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.