കൊറോണ മൂന്നാം തരംഗ പ്രതിരോധത്തിന് കാർട്ടൂണുകൾ
കൊറോണ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് കാർട്ടൂണുകൾ രചിക്കുന്ന ദ്വിദിന ശിൽപ്പശാല വരപ്പൂട്ട് ആലുവയിൽ സമാപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോര്‍പ്പറേഷന്‍ ആന്‍റ് ചൈല്‍ഡ് ഡവലപ്പ്മെന്‍റ് ബാംഗ്ലൂര്‍ റീജിയന്‍, ഡി.എം.സി. ഇന്ത്യ, കേരള സര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും, വൈ എം സി.എയും സഹകരിച്ചു. കേരളത്തിലെ പ്രമുഖരായ 12 കാർട്ടൂണിസ്റ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.
മനുഷ്യൻ്റെ അഹങ്കാരമെല്ലാം ഒലിച്ചുപോകുന്നതാണ് കോവിഡ് കാലത്ത് നാം കണ്ടതെന്ന് ക്യാമ്പിൽ സന്ദർശകനായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രണ്ടു തവണ രോഗം വന്നയാളാണ് ഞാൻ. അനുഭവം പലതും പഠിപ്പിച്ചു. ഇതു വരെ കാണാത്ത തരത്തിൽ ലോകം കോവിഡിൽ തകർന്നു പോയി. ജീവിതവും ജീവനോപാധികളും ഇരുട്ടിലായി. കുട്ടികളെ കൂടുതൽ ബാധിക്കുന്നതാണ് മൂന്നാം തരംഗം എന്നു പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോഴുള്ളതിനെക്കാൾ ഗൗരവത്തിൽ കാര്യങ്ങൾ കാണണമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
മൂന്നാം തരംഗം വരുമ്പോഴും മാസ്കും സാനിറ്റൈസറും ശാരീരിക അകലവും പാലിച്ച് പ്രതിരോധം തുടരേണ്ടതുണ്ടെന്ന് രണ്ടാം ദിവസം ക്യാമ്പ് അംഗങ്ങളോട് സംസാരിക്കവേ സന്ദർ സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യുട്ടിവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ ചൂണ്ടിക്കാട്ടി.. ഓട്ടത്തിൻ്റെ അവസാന ലാപ്പിൽ ജാഗ്രത കൈവിടരുത്. ഇക്കാലമത്രയും മഹാമാരിക്ക് എതിരെ കേരളം പിടിച്ചുനിന്നു. അതു തുടരണമെന്ന് അദ്ദേഹം പറഞ്ഞു. രോഗ പ്രതിരോധ ബോധവൽക്കരണത്തിന് സംസ്ഥാനത്തെ 14 ജില്ലകളിൽ ഒരുക്കിയ കാർട്ടൂൺ മതിൽ സമാനതകളില്ലാത്ത വിജയമായിരുന്നു എന്നദ്ദേഹം പറഞ്ഞു.
പ്രശസ്ത ശിശുരോഗ വിദഗ്ദൻ ഡോക്ടർ സച്ചിദാനന്ദ കമ്മത്ത് , ഡോക്ടർ മേരി അനിത, ഡോക്ടർ സഖി ജോൺ എന്നിവരും കാർട്ടൂണിസ്റ്റുകളുമായി സംവദിച്ചു. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ച് മൂന്നാം തരംഗത്തിന് മുന്നോടിയായി ബോധവത്ക്കരണ കാർട്ടൂൺ പോസ്റ്റർ തയ്യാറാക്കുമെന്ന് നിപ്സിഡ് ബാംഗ്ലൂർ റീജണൽ ഡയറക്ടർ ഡോക്ടർ കെ. സി. ജോർജ് പറഞ്ഞു.
ആലുവയിൽ നിന്ന് ലഭിച്ച കാർട്ടൂണുകളുടെ പ്രദർശനം കേരളത്തിലും, ലക്ഷദ്വീപിലും സംഘടിപ്പിക്കും. സാമൂഹ്യ മാധ്യമങ്ങൾ വഴി എല്ലാ കാർട്ടൂണുകളും ഡിജിറ്റലായി ആഗസ്റ്റ് ഒന്ന് മുതൽ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുത്ത കാർട്ടൂൺ പോസ്റ്ററുകൾ അച്ചടിച്ച് വ്യാപകമായി പ്രദർശിപ്പിക്കും